വള്ളിയൂര്‍ക്കാവ് ആഴ്ചച്ചന്ത; കരാറുകാരന് ലഭിച്ചത് വഴിവിട്ട സഹായം
text_fieldsമാനന്തവാടി: അഞ്ചു കോടി രൂപയോളം ചെലവിട്ട് വള്ളിയൂര്‍ക്കാവ് ദേവസ്വം ബോര്‍ഡ് വക ഭൂമിയില്‍ ടൂറിസം വകുപ്പ് നിര്‍മിച്ച കെട്ടിടത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കരാറുകാരന് വഴിവിട്ട സഹായങ്ങള്‍ ലഭിച്ചതായി വിവരാവകാശ രേഖ.
2019ലാണ് തലശ്ശേരി പൈതൃകം ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആഴ്ചച്ചന്ത (വള്ളിയൂര്‍ക്കാവ് ഡെവലപ്മെന്റ് ഓഫ് മാര്‍ക്കറ്റ് ആൻഡ് എക്സിബിഷന്സ്സ്പേസ്) നിര്‍മിക്കാാൻ ടൂറിസം വകുപ്പ് പദ്ധതി മുന്നോട്ടുവെച്ചത്. ഒരുവിധ മുൻകരാറുകളും ഉണ്ടാക്കാതെയാണ് വള്ളിയൂര്‍ക്കാവില്‍ പ്രധാന റോഡിനോട് ചേര്‍ന്നുള്ള ഭൂമിയില്‍നിന്നും ആവശ്യത്തിന് ഭൂമി നിര്‍മാണത്തിന് ഉപയോഗിക്കാമെന്ന് 2019 ജൂണ്‍ ആറിലെ ട്രസ്റ്റി ബോര്‍ഡ് യോഗം തീരുമാനമെടുത്ത് ടൂറിസം സ്പെഷല്‍ ഓഫിസറെ അറിയിക്കുന്നത്.
4,87,66,960 രൂപയുടെ ഭരണാനുമതിയാണ് സര്‍ക്കാര്‍ നല്‍കിയത്. പ്രവൃത്തി കേരള ഇലക്ട്രിക്കല്‍ ആൻഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനിക്ക് നല്‍കുകയും കെല് ഈ പ്രവൃത്തി റീ ടെൻഡര്‍ ചെയ്ത് എറണാകുളത്തുള്ള എ.കെ കണ്‍സ്ട്രക്ഷനെ ഏല്‍പ്പിക്കുകയും ചെയ്തു.
നഗരസഭയുടെ സൈറ്റ് അപ്രൂവലിനായി പ്ലാനും അപേക്ഷയും നല്‍കിയത് 2021 മാര്‍ച്ച് 12നാണ്. അതേവര്‍ഷം ജൂണ്‍ ഒന്നിന് നഗരസഭ കെട്ടിട നിര്‍മാണ അനുമതി നല്കി. എന്നാല്‍, കെട്ടിട നിര്‍മാണ അനുമതി ലഭിക്കുന്നതിന് മുമ്പായി തന്നെ കരാറുകാരന് പാര്‍ട്ട് ബില്‍ നല്‍കുകയും ആദ്യഗഡുവായി മാര്‍ച്ച് 28ന് 51,94,190 രൂപ കൈപ്പറ്റുകയും ചെയ്തു. ആറു മാസത്തിനകം പ്രവൃത്തിയുടെ 60 ശതമാനം പൂര്‍ത്തിയായെന്ന് കാണിച്ച് 89,72,826 രൂപ രണ്ടാം ഗഡുവായും കൈപ്പറ്റി.
70 ശതമാനം പ്രവൃത്തി പൂര്‍ത്തിയായതായി കാണിച്ച് തൊട്ടടുത്ത മാസം 87,78,679 രൂപയും 80 ശതമാനം പൂര്‍ത്തിയായതായി കാണിച്ച് 2022 ഏപ്രില്‍ നാലിന് 89,37,048 രൂപയും കരാറുകാരന് നല്കി. ആറാം ഗഡു ഉള്‍പ്പെടെ 4,49,72,014 രൂപ കരാറുകാരന് നല്‍കിയത്. അതോടൊപ്പം നഗരസഭയില്‍ കെട്ടിട നമ്പറിട്ട് കിട്ടാന്‍ അപേക്ഷ നല്‍കുന്നതിന് മുമ്പായി ടൂറിസം മന്ത്രിയെ പങ്കെടുപ്പിച്ച് 2022 നവംബര്‍ 19ന് ഉദ്ഘാടനവും നടത്തി.
2023 ജൂണ്‍ ആറിനാണ് കെട്ടിടത്തിന്റെ പ്ലാനുള്‍പ്പെടെ നഗരസഭയില്‍ സമര്‍പ്പിച്ച് നമ്പറിട്ട് കിട്ടാന്‍ അപേക്ഷ നല്‍കിയത്. പ്ലാനില്‍ മഴവെള്ള സംഭരണിനിർമിച്ചതായി കാണാത്തതിനാൽ നഗരസഭ നമ്പറിട്ട് നല്‍കാതെ പോരായമകള്‍ പരിഹരിക്കാനാവശ്യപ്പെട്ട് കത്ത് നല്കി.
എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തുകയും പ്ലാനില്‍ നിര്‍മിച്ചതായി കാണിക്കുകയും ചെയ്ത കാര്യങ്ങള്‍ നിര്‍മിക്കുന്നതിന് കരാറുകാരന് നിര്‍ദേശം നല്‍കുന്നതിന് പകരം ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കി നമ്പറിട്ട് നല്‍കാനാണ് പിന്നീട് ശ്രമം നടന്നത്.
കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചപ്പോഴും ഓട്ടയടച്ചു പോയതല്ലാതെ കെട്ടിടത്തിന്റെ സുരക്ഷിയെ ബാധിക്കുന്ന വിഷയത്തില്‍ ഗൗരവമായ ഇടപെടല്‍ ടൂറിസം വകുപ്പ് നടത്തിയില്ല. മഴക്കാലത്ത് വെള്ളം ഉയരുമെന്ന് കണ്ടതിനാലാണ് ബീമുകള്‍ നല്കി ഉയര്‍ത്തിയ നിലയില്‍ കെട്ടിടം നിര്‍മിച്ചത്.
എന്നാല്‍, വെള്ളത്തിലൂടെ നടന്ന് വേണം കെട്ടിടത്തിലേക്കെത്തിപ്പെടാനെന്ന തിരിച്ചറിവ് ഡി.പി.ആര് തയാറാക്കിയവര്ക്കുണ്ടായില്ല. ഉദ്ഘാടനം കഴിഞ്ഞ് രണ്ടരവര്‍ഷം കഴിഞ്ഞിട്ടും സാമൂഹ്യ വിരുദ്ധരുടെ താവളമായി തുടരുന്ന കെട്ടിടം ഉപയോഗപ്രദമാക്കാനുള്ള നീക്കങ്ങളൊന്നും തന്നെ ടൂറിസം വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല. കെട്ടിടത്തിന്റെ അപാകതകള്‍ പരിഹരിച്ച് നമ്പറിട്ട് ലഭിച്ചാല്‍ മാത്രമെ ഏറ്റെടുക്കാന്‍ സാധിക്കുകയുള്ളു എന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡ്.