ഉരുൾ ദുരന്തം: ഉപജീവന ബത്ത മൂന്നുമാസത്തേക്ക് കൂടി നീട്ടി
text_fieldsടൗൺഷിപ്പുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ ചേര്‍ന്ന അവലോകന യോഗം
കൽപറ്റ: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ ഉപജീവന ബത്ത നിലവില്‍ നല്‍കുന്നതുപോലെ മൂന്നുമാസത്തേക്ക് കൂടി തുടരാന്‍ കൃഷിമന്ത്രി ടി. സിദ്ദീഖ്, തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി എന്നിവരുടെ നേതൃത്വത്തില്‍ കലക്ടറേറ്റിൽ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. ദുരന്തബാധിതര്‍ക്ക് നിലവിൽ സ്വന്തമായി വരുമാനമാർഗം കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണിത്. പുനരധിവാസ പദ്ധതികളുടെ പൂര്‍ണമായ അവലോകനവും പ്രവര്‍ത്തനങ്ങള്‍ ഏതുഘട്ടത്തിലാണ് എന്നതിനെക്കുറിച്ചുള്ള വിലയിരുത്തലും യോഗത്തില്‍ നടത്തി.
റവന്യൂ മന്ത്രിയുമായുള്ള യോഗം അടുത്ത മാസം ഒന്നാം തീയതി നടക്കും. ടൗൺഷിപ്പിന്റെ നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലെ തൊഴിലാളികളുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നതായി യോഗം വിലയിരുത്തി. മുമ്പ് 2300ൽ അധികം തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന സ്ഥാനത്ത് നിലവില്‍ 900ത്തോളം പേര്‍ മാത്രമാണ് ജോലി ചെയ്യുന്നത്. കൂടുതല്‍ തൊഴിലാളികളെ കൊണ്ടുവന്ന് ജോലി വേഗത്തിലാക്കാൻ ഊരാളുങ്കലിന് കര്‍ശന നിർദേശം നല്‍കി. സാസ്കി പദ്ധതിയുടെ മുഴുവന്‍ പ്രോജക്ടുകളും പ്രത്യേകം അവലോകനം ചെയ്യാന്‍ ജില്ല കലക്ടറെ ചുമതലപ്പെടുത്തി.
പുനരധിവാസ പ്രവര്‍ത്തനങ്ങൾ സമയബന്ധിതമായി തീര്‍ക്കുന്നതിന് സമയബന്ധിത മിഷന്‍ രൂപവത്കരിക്കാനും മന്ത്രിമാർ ജില്ല കലക്ടര്‍ക്ക് നിർദേശം നല്‍കി. പുന്നപ്പുഴ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാനും പ്രത്യേക നിർദേശം നല്‍കി. യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ല കലക്ടര്‍ ഡി.ആര്‍. മേഘശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.


