ഗവ. മെഡിക്കൽ കോളജിൽ ആദിവാസി ബാലികക്ക് ചികിത്സ നിഷേധിച്ചെന്ന് പരാതി
text_fieldsമാനന്തവാടി: കൈക്ക് പരിക്കേറ്റെത്തിയ ആദിവാസി ബാലികക്ക് വയനാട് ഗവ. മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ചതായി പരാതി. കമ്മന നവോദയം എൽ.പി സ്കൂൾ വിദ്യാർഥിനി തനൂജക്ക് ചികിത്സ നിഷേധിച്ചെന്നാണ് പരാതി. ഇതുസംബന്ധിച്ച് പിതാവ് തോൽപെട്ടി ബാർഗിക്കുന്ന് ജ്യോതിഷ് ആശുപത്രി സൂപ്രണ്ടിനു പരാതി നൽകി. ഇവർ കമ്മനയിൽ താത്കാലികമായി താമസിക്കുകയാണ്.
തിങ്കളാഴ്ച രാവിലെ സ്കൂളിൽനിന്നു വീണാണ് കുട്ടിക്ക് പരിക്കേറ്റത്. ഉടന്‍ സ്കൂളധികൃതർ മാനന്തവാടി ഗവ. മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തില്‍ കുട്ടിയുമായെത്തി. കൈയുടെ എല്ല് പൊട്ടിയതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്കാണ് നിർദേശം നൽകിയത്. അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടറെ കണ്ടപ്പോൾ ആദ്യം ശസ്ത്രക്രിയ ചെയ്യാമെന്ന് പറഞ്ഞെങ്കിലും പിന്നീട് വ്യാഴാഴ്ചയേ ചെയ്യാൻ പറ്റൂവെന്ന് അറിയിക്കുകയും ചെയ്തതായി ജ്യോതിഷ് പറഞ്ഞു. വേദനകൊണ്ടു പുളഞ്ഞ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു.
ആദിവാസിയെന്ന പരിഗണപോലും നൽകിയില്ലെന്നും കുറ്റകരമായ അനാസ്ഥ കാട്ടിയ ഡോക്ടർമാരുടെപേരിൽ നടപടി വേണമെന്നുമാണ് ജ്യോതിഷിന്റെ ആവശ്യം. സ്വകാര്യ ആശുപത്രിയിൽ ചികിത്സക്ക് ചെലവായ തുക തിരികേ ലഭിക്കുന്നതിനുവേണ്ട ഇടപെടൽ നടത്തണമെന്നും പരാതിയിലുണ്ട്. വിഷയത്തിൽ, അധികൃതരുടെ വിശദീകരണത്തിനായി ജില്ല മെഡിക്കൽ ഓഫിസറെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല.


