കാട്ടുപന്നി ശല്യത്തിൽ പൊറുതിമുട്ടി കർഷകർ
text_fieldsകാട്ടുപന്നിക്കൂട്ടം നശിപ്പിച്ച ഇഞ്ചിക്കൃഷി
മാനന്തവാടി: കാട്ടുപന്നിക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ പൊറുതിമുട്ടി കർഷകർ. മാനന്തവാടി നഗരസഭയിലെ ഒഴക്കോടി, പാലാക്കുള, മക്കിക്കൊല്ലി ഭാഗങ്ങളിലാണ് അടുത്ത കാലത്തായി പന്നിശല്യം രൂക്ഷമായത്. ചേമ്പ്, ചേന, വാഴ, മരച്ചീനി, വാഴ, ഇഞ്ചി എന്നിവ വ്യാപകമായി നശിപ്പിക്കുകയാണ്. കന്നുകാലികൾക്കുള്ള തീറ്റപ്പുൽ പോലും കുത്തിമറിച്ച് നശിപ്പിക്കുകയാണ്.
വനമേഖലയിൽനിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയുള്ള പ്രദേശങ്ങളിലാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. ഈ പ്രദേശങ്ങളിൽ മയിലിന്റെ ഉപദ്രവവും വ്യാപകമാണ്. ഇവ, കൊയ്ത്തിന് പാകമായ നെല്ല് കൊത്തിത്തിന്ന് നെൽകർഷകരെ വലിയ രീതിയിലാണ് പ്രതിസന്ധിയിലാക്കുന്നത്. വനം വകുപ്പിന് പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ കഴിയാതെ പ്രയാസമനുഭവിക്കുകയാണ് പ്രദേശവാസികൾ.


