ഒടുവിൽ തരുവണ- പാലിയാണ -കക്കടവ് റോഡ് പണി തുടങ്ങി
text_fieldsതരുവണ - പാലിയാണ - കക്കടവ് റോഡിന്റെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചപ്പോൾ
മാനന്തവാടി: നീണ്ട കാത്തിരിപ്പിനൊടുവിൽ തരുവണ - പാലിയാണ - കക്കടവ് റോഡിന്റെ നവീകരണ പ്രവൃത്തികൾ തുടങ്ങി. തരുവണ മുതൽ കക്കടവ് വരെയുള്ള റോഡിൽ യാത്രക്ക് തടസ്സമായിരുന്ന കുഴികൾ അടക്കുകയും കാലപ്പഴക്കംചെന്ന കലുങ്കുകൾ പുതുക്കിപ്പണിയുകയും പുതിയ നിർമിക്കുകയും നിർച്ചാലുകൾ കോൺഗ്രീറ്റ് ചെയ്യുകയും പാർശ്വഭിത്തികൾ കെട്ടുകയും ചെയ്യുന്ന പ്രവൃത്തികളാണ് നടക്കുക. മഴക്കാലം കഴിയുന്നതോടുകൂടി മാത്രമേ, ടാറിങ് പ്രവർത്തികൾ ആരംഭിക്കുകയുള്ളൂ.
മൂന്നു കോടി രൂപ ചിലവിൽ മലബാർ പ്ലസ് എന്ന കൺസ്ട്രക്ഷൻ കമ്പനിയാണ് പ്രവർത്തികൾ ഏറ്റെടുത്തത്. നിലവിൽ തരുവണ മുതൽ കക്കടവ് വരെ മൂന്നര കിലോമീറ്റർ ദൂരം റോഡ്, 1982ൽ 8 മീറ്റർ വീതിയിലാണ് ഗ്രാമപഞ്ചായത്തിന് കൈമാറിയിരുന്നത്. എന്നാൽ, നിലവിൽ പലയിടങ്ങളിലും ആറും, ഏഴും മീറ്ററായി വീതി ചുരുങ്ങിയിട്ടുണ്ട്. ഇപ്പോൾ കെ.എസ്.ആർ.ടി.സി ബസും, സ്വകാര്യ ബസും അടക്കം നൂറുകണക്കിന് വാഹനങ്ങൾ ഇടതടവില്ലാതെ സഞ്ചരിക്കുന്ന റോഡാണിത്. നവീകരണം പൂർത്തിയാകുന്നതോടെ വാഹനങ്ങൾ കൂടും. ഈ സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത് ഇടപെട്ട്, റോഡിന്റെ വീതി ചുരുങ്ങിയത് എട്ടു മീറ്ററാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പാലിയാണ പൗരസമിതി ആവശ്യപ്പെട്ടു.


