പൊലീസ് വാഹനം ഇടിച്ച് മരണം: നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കുടുംബം
text_fieldsമാനന്തവാടി: പൊലീസ് വാഹനമിടിച്ച് മരണപ്പെട്ട തന്റെ ഭർത്താവ് ശ്രീധരന് പ്രഖ്യാപിച്ച ആനൂകൂല്യങ്ങളൊന്നും ഇതുവരെയും ലഭിച്ചില്ലെന്ന് ഭാര്യ ആറാട്ടുതറ തോട്ടുങ്കൽ ലീല വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
മാർച്ച് 12നാണ് വള്ളിയൂർക്കാവ് ജങ്ഷനിൽവെച്ച് അശ്രദ്ധമായി ഓടിച്ച പൊലീസ് വാഹനമിടിച്ച് ഭർത്താവ് മരണപ്പെട്ടത്. 63കാരിയായ ലീല നിത്യരോഗിയും ഹൃദയസംബന്ധമായ രോഗമുള്ളയാളുമാണ്.
ചികിത്സ സംബന്ധമായ കാര്യങ്ങൾക്കും നിത്യചെലവുകൾക്കും ശ്രീധരന്റെ വരുമാനമായിരുന്നു ഏക ആശ്രയം. പൊലീസ് ജീപ്പ് ഡ്രൈവറുടെ നിരുത്തരവാദിത്തപരമായ ഡ്രൈവിങ് മൂലമാണ് ഭർത്താവ് മരിച്ചത്. ഇതുസംബന്ധിച്ച് ജില്ല കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
വീട് സന്ദർശിച്ച മന്ത്രി ഒ.ആർ. കേളു താൽക്കാലിക ആശ്വാസമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ഒരു ലക്ഷം രൂപ അനുവദിക്കുമെന്ന് ഉറപ്പു നൽകിയെങ്കിലും അതും പാലിക്കപ്പെട്ടില്ലെന്ന് മക്കളായ ടി.എസ്. ഷീബയും ടി.എസ്. റീനയും ആരോപിച്ചു.