മെഡി. കോളജിൽ ടാക്രോലിമസ് പരിശോധന വേണം -ലിഫോക്
text_fieldsമാനന്തവാടി: അവയവമാറ്റം നടത്തിയവർക്കുള്ള ടാക്രോലിമസ് പരിശോധനയും തുടർ ചികിത്സയും വയനാട് ഗവ. മെഡിക്കൽ കോളജിൽ ഏർപ്പെടുത്തണമെന്ന് ലിവർ ഫൗണ്ടേഷൻ ഓഫ് കേരള (ലിഫോക്) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പരിശോധനക്കും തുടർ ചികിത്സക്കുമായി മറ്റു ജില്ലകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ചികിത്സാ സഹായക്കമ്മിറ്റിയിലൂടെയും മറ്റും ധനം സമാഹരിച്ച് അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്നവർ തുടർചികിത്സക്കും മരുന്നിനുമായി ഭീമമായ തുക ചെലവാകുന്നതിനാൽ ഏറെ പ്രയാസപ്പെടുന്നുണ്ട്. നീതി മെഡിക്കൽ സ്റ്റോർ വഴി സൗജന്യമായി മരുന്ന് നൽകാൻ മറ്റു ജില്ലകളിലുള്ളപോലെ ജില്ല പഞ്ചായത്ത് പദ്ധതിവിഹിതം മാറ്റിവെക്കണം. കാരുണ്യ മെഡിക്കൽ സ്റ്റോർ വഴി ടാക്രോലിമസ് മരുന്നുകൾ വിതരണംചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മാനന്തവാടി നഗരസഭാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ സമ്മേളനം ഉദ്ഘാടനംചെയ്തു. ലിഫോക് ജില്ല പ്രസിഡന്റ് സി. അബ്ദുൽ അഷ്റഫ് അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, ജില്ല പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷ സൽമാ മോയിൻ, മാനന്തവാടി നഗരസഭാ ഉപാധ്യക്ഷ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, ലിഫോക് ജില്ല രക്ഷാധികാരി കെ.പി. ചന്ദ്രശേഖരൻ, ട്രഷറർ കെ.സി. ഷൈൻ, സംസ്ഥാന ചെയർമാൻ എം. രാജേഷ് കുമാർ, കോഴിക്കോട് ജില്ല പ്രസിഡന്റ് എം.കെ. സൈതലവി, സെക്രട്ടറി കെ.വി. വിജയൻ, സംസ്ഥാന ബോർഡ് ഓഫ് ട്രസ്റ്റ് അംഗം കമൽദാസ്, നിജി അജിത്ത് എന്നിവർ സംസാരിച്ചു.


