കുറവല്ല, കുറുവയിൽ സഞ്ചാരികൾ
text_fieldsകുറുവ ദ്വീപിലെ ചങ്ങാട യാത്ര
മാനന്തവാടി: ഇടവേളക്കുശേഷം കുറുവ ദ്വീപിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ദ്വീപ് അടച്ചിട്ടശേഷം തുറന്നെങ്കിലും സഞ്ചാരികൾ കുറവായിരുന്നു. എന്നാൽ, ഇപ്പോൾ സഞ്ചാരികളുടെ വൻ വർധനവാണുള്ളത്. വന സംരക്ഷണ സമിതി ജീവനക്കാരൻ പോൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെതുടർന്നാണ് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടാൻ ഹൈകോടതി നിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മാസങ്ങളോളം അടച്ചിട്ട കുറുവ ദ്വീപ് സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തി. പ്രവേശന നിരക്ക് വർധിപ്പിച്ച് 2024 ഒക്ടോബർ 15നാണ് വീണ്ടും തുറന്നത്. ആദ്യഘട്ടത്തിൽ സഞ്ചാരികൾ തീരെ കുറവായിരുന്നു.
പിന്നീട് വർധിച്ചു. ആറുമാസത്തിനുള്ളിൽ ഡി.ടി.പി.സി നിയന്ത്രണത്തിലുള്ള പാൽ വെളിച്ചം വഴി മാത്രം 37,928 പേർ ദ്വീപ് സന്ദർശിച്ചു. ചങ്ങാട സവാരി ഇനത്തിൽ 23,58200 രൂപയും 2025 ജനുവരി 24 മുതൽ ആരംഭിച്ച കയാക്കിങ്ങിന് ടിക്കറ്റ് നിരക്ക് ഇനത്തിൽ ലഭിച്ച 3,10200 രൂപയുൾപ്പെടെ 40,22880 രൂപയാണ് വരുമാന ഇനത്തിൽ ലഭിച്ചത്. പാക്കം ചെറിയമല വഴിയുള്ള കണക്കുകളും കൂട്ടുമ്പോൾ ഇത് 60 ലക്ഷം കടക്കും. മധ്യവേനലവധി ആരംഭിച്ച ഏപ്രിൽ മാസത്തിൽ മാത്രം 7,171 പേർ ദ്വീപ് സന്ദർശിച്ചു. 11,48835 രൂപ വരുമാന ഇനത്തിൽ ലഭിക്കുകയും ചെയ്തു. ചങ്ങാട സവാരി ഇനത്തിൽ 7,26250 രൂപയും കയാക്കിങ് നിരക്കായി 1,71600 രൂപയും ലഭിച്ചു. ദ്വീപിലേക്കുള്ള പ്രവേശന ഫീസ് നികുതി ഉൾപ്പെടെ മുതിർന്നവർക്ക് 220 രൂപയും കുട്ടികൾക്ക് 100 രൂപയും വിദേശികൾക്ക് 440 രൂപയുമാണ്. പ്രവേശന ഫീസിൽ 35 രൂപ മാത്രമാണ് ഡി.ടി.പി.സിക്ക് ലഭിക്കുന്നത്.
കയാക്കിങ്ങിന് രണ്ടുപേർക്ക് 300 രൂപയും റാഫ്റ്റിങ്ങിന് മുതിർന്നവർക്ക് 100 രൂപയും 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശന നിരക്ക്. ജനുവരി മുതലാണ് കയാക്കിങ് ആരംഭിച്ചത്. അപൂർവ ഇനം സസ്യ സമ്പത്തും പക്ഷികളുമെല്ലാം ചേർന്ന് മനോഹര കാഴ്ചയൊരുക്കുന്ന ദ്വീപും പ്രകൃതി രമണീയമായ കബനിയിലൂടെയുള്ള ചങ്ങാട യാത്രയുമെല്ലാം ആസ്വദിക്കാൻ അയൽ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ നിരവധി പേരാണ് എത്തുന്നത്.
സന്ദർശകരെ പരിമിതപ്പെടുത്തിയത് തിരിച്ചടി
കുറുവദ്വീപിൽ സന്ദർശകരുടെ എണ്ണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം വിനോദസഞ്ചാരികളെ നിരാശരാക്കുന്നുണ്ട്. രാവിലെ 10 ഓടെ തന്നെ ദ്വീപിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ കഴിയും. പിന്നീടെത്തുന്നവർക്കുള്ളത് ചങ്ങാട സവാരിയും കയാക്കിങ്ങുമാണ്. സഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടാക്കിയ നിയന്ത്രണം പ്രദേശത്ത് കച്ചവടം നടത്തുന്ന നിരവധി കുടുംബങ്ങളെയാണ് പ്രതികൂലമായി ബാധിക്കുന്നത്.
പാക്കം ചെറിയമല വഴിയും പാൽ വെളിച്ചം വഴിയും 244 പേർക്ക് വീതം മാത്രമാണ് പ്രതിദിനം ദ്വീപിലേക്ക് സന്ദർശനം അനുവദിക്കുന്നത്. അവധി ദിവസങ്ങളിലും മറ്റും ആയിരക്കണക്കിന് സഞ്ചാരികളാണ് ദ്വീപ് സന്ദർശിക്കാൻ കഴിയാതെ മടങ്ങുന്നത്. നിയന്ത്രണത്തിൽ അയവ് വരുത്താൻ അടിയന്തര നടപടികൾ ഉണ്ടാകണമെന്നാണ് ആവശ്യം. ജില്ല രൂപീകൃതമായ ശേഷം ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തിയത് 2024ൽ ആയിരുന്നു.