ജില്ല സ്കൂൾ കലോത്സവം; വേദികൾ ഇന്ന് ഉണരും
text_fieldsജില്ല സ്കൂൾ കലോത്സവത്തിന് മാനന്തവാടി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ് പതാക ഉയർത്തുന്നു
മാനന്തവാടി: 44ാം വയനാട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന്‍റെ വേദികൾ വ്യാഴാഴ്ച ഉണരും. കബനി നദിയുടെ ഓരത്ത് മാനന്തവാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രത്യേകം തയാറാക്കിയ കായാമ്പു, കനലി, കെത്തളു, കനവ് എന്നിങ്ങനെ പേരിട്ട വേദികളിൽ മുന്നൂറിലധികം ഇനങ്ങളിൽ മൂവായിരത്തോളം കൗമാര പ്രതിഭകൾ മാറ്റുരക്കും.
ഒപ്പന, ഭരതനാട്യം, കോൽക്കളി, വട്ടപ്പാട്ട്, തിരുവാതിര, മിമിക്രി, മോണോ ആക്ട്, മോഹിനിയാട്ടം തുടങ്ങിയ മത്സരങ്ങളാണ് വ്യാഴാഴ്ച അരങ്ങേറുക. കലോത്സവത്തിന് തുടക്കം കുറിച്ച് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ് പതാക ഉയർത്തി. സ്കൂൾ പ്രിൻസിപ്പൽ പി.സി. തോമസ്, വൈസ് പ്രിൻസിപ്പൽ കെ.കെ. സുരേഷ് കുമാർ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ കെ.കെ. ജിജി, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം. സുനിൽകുമാർ, ബി.പി.സി കെ.കെ. സുരേഷ്, എസ്.എം.സി ചെയർമാൻ മൊയ്തു അണിയാരത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് 4.30ന് മേളയുടെ ഔപചാരിക ഉദ്ഘാടനം ജില്ല കലക്ടർ ഡി.ആർ. മേഖശ്രീ നിർവഹിക്കും. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ് അധ്യക്ഷത വഹിക്കും. നാലുനാൾ നീളുന്ന മേള ശനിയാഴ്ച സമാപിക്കും.


