മൂന്നര കോടിയുടെ കയർ വേലി തകർത്ത് കാട്ടാനകളുടെ വിളയാട്ടം
text_fieldsപ്രതീകാത്മക ചിത്രം
മാനന്തവാടി: വന്യമൃഗശല്യം പരിഹരിക്കാനായി ആധുനിക സംവിധാനത്തോടെ നിർമിച്ച കയർ വേലി (റോപ്പ് ഫെൻസിങ്) തകർത്ത് കാട്ടാനകളുടെ വിളയാട്ടം. മാനന്തവാടി നഗരസഭയിലെ പാൽ വെളിച്ചം മുതൽ കൂടൽക്കടവ് വരെ വനാതിർത്തിയോട് ചേർന്ന് മൂന്നരക്കോടി രൂപ മുടക്കി പ്രവൃത്തി പൂർത്തിയാക്കിയ വേലിയാണ് തകർന്നത്.
കൂടൽക്കടവിലുള്ള 12 മീറ്ററോളം ഭാഗമാണ് ഒരൊറ്റ രാത്രി കൊണ്ട് കാട്ടാനകൾ തകർത്തത്. തകർന്ന ഭാഗത്തൂടെ കൃഷിയിടത്തിൽ പ്രവേശിച്ച കാട്ടാനകൾ വലിയ നാശമാണ് വരുത്തിയത്. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് കാട്ടാനകൾ പ്രതിരോധ സംവിധാനങ്ങൾ തകർക്കുന്നത്. രണ്ടാഴ്ച മുമ്പ് പാൽവെളിച്ചം ഭാഗത്ത് സമാന രീതിയിൽ കാട്ടാന വേലി തകർത്ത് കൃഷിയിടത്തിൽ പ്രവേശിച്ച് കാർഷിക വിളകൾ നശിപ്പിച്ചിരുന്നു.
വനം വകുപ്പ് സ്ഥലത്തെത്തി അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. നിർമാണത്തിൽ അപാകതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.ഇതിനിടെ പ്രദേശത്തെ വയലുകളിലേക്ക് കൊയ്ത്തു യന്ത്രത്തിന് പ്രവേശിക്കാനാകാത്ത വിധം അശാസ്ത്രീയമായി വേലി നിർമാണം പൂർത്തിയാക്കിയതിലും പ്രതിഷേധമുണ്ട്.