ജനാധിപത്യ അവകാശങ്ങൾ നേടിയെടുത്ത് സിനി ജോസ്
text_fieldsവയനാട് ഉപതെരഞ്ഞെടുപ്പിൽ സിനി ജോസ് വീട്ടിൽനിന്ന് വോട്ട് ചെയ്യുന്നു
മാനന്തവാടി: ലോകഭിന്നശേഷി ദിനം ഒരിക്കൽ കൂടി ആചരിക്കുമ്പോൾ തീർത്തും ഭിന്നശേഷിക്കാരിയായ സിനി ജോസിന് പറയാൻ ഒരുപാടുണ്ട്. പൗരൻ എന്ന നിലയിൽ ഓരോരുത്തരും തങ്ങളുടെ ജനാധിപത്യ അവകാശങ്ങളെല്ലാം വിനിയോഗിക്കണമെന്നും അതിനായി പരിശ്രമിക്കണമെന്നുമാണ് സിനിക്ക് പറയാനുള്ളത്. മാനന്തവാടി എരുമത്തെരുവ് പാടാശേരിയിൽ ജോസിന്റെയും റിട്ട. അധ്യാപിക ലീലയുടെയും മകളാണ് 42കാരിയായ സിനി ജോസ്. 80 ശതമാനത്തോളം ഓട്ടിസം ബാധിച്ച സിനിക്ക് വായനയാണ് കൂട്ട്.
പുസ്തകങ്ങളടക്കം വായിക്കുന്നത് ശീലമാണ്. ജനാധിപത്യ പ്രക്രിയയിൽ സമ്മതിദാന അവകാശം പൗരന്റെ കടമയാണെന്ന് ഉറച്ചുവിശ്വസിക്കുന്ന സിനി ശാരീരിക അവശതകൾ വകവെക്കാതെ എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യാറുണ്ട്.
മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ ഭിന്നശേഷിക്കാർക്കുള്ള വാഹനം ലഭിച്ചതോടെ ആ വാഹനത്തിലാണ് വോട്ട് ചെയ്യാൻ പോകുന്നത്. സിനിയുടെ ദൈനം ദിന കാര്യങ്ങൾക്കും സഹായം നൽകുന്നത് സഹോദരൻ സിബി ജോസാണ്. സഹോദരന്റെ സഹായത്തോടെയാണ് എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തിരുന്നത്. എന്നാൽ ‘വീട്ടിലെ വോട്ട്’ സംവിധാനം സർക്കാർ ഏർപ്പെടുത്തിയതോടെ ഇത്തവണ വോട്ട് ചെയ്തത് വീട്ടിലെ വോട്ടുയന്ത്രത്തിലാണ്.
വയനാടിന്റെ പുതിയ എം.പിയായ പ്രിയങ്ക ഗാന്ധിയെ നേരിൽ കാണണമെന്നതാണ് സിനിയുടെ ആഗ്രഹം. ഒരു നാൾ അത് നടക്കുമെന്ന് സിനി ഉറച്ചുപറയുന്നു.നടൻ ദിലീപിന്റെ ആരാധിക കൂടിയാണ്.


