പരിസ്ഥിതി സംരക്ഷണത്തിന് നാല് സെന്റിൽ സമ്മിശ്ര കൃഷി
text_fieldsമേപ്പാടി ആർഷ ഭാരത് ജനറൽ സെക്രട്ടറി എം.എം. അഗസ്റ്റിൻ നാല് സെന്റിലെ സമ്മിശ്ര കൃഷിത്തോട്ടത്തിൽ
മേപ്പാടി: കേരളത്തിൽ കൈമോശം വന്നു പോയ സമ്മിശ്ര കൃഷി രീതി തിരികെ കൊണ്ടുവന്ന് പരിസ്ഥിതി സംരക്ഷണവും ഒപ്പം ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനവും സാധ്യമാക്കണമെന്നാണ് ആർഷഭാരത് സന്നദ്ധ സംഘടന നൽകുന്ന സന്ദേശം. നത്തംകുനി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആർഷഭാരത് വെറും നാല് സെന്റ് സ്ഥലത്ത് ഭക്ഷ്യ വിളകളും ഔഷധ സസ്യങ്ങളും വാണിജ്യ വിളകളും അലങ്കാരച്ചെടികളും സമ്മിശ്രമായി കൃഷി ചെയ്ത് മാതൃക കാണിക്കുകയാണ്.
150 ലേറെ വിവിധയിനം സസ്യങ്ങൾ ഇവിടെ കൃഷി ചെയ്തിട്ടുണ്ട്. നോനി, ചങ്ങലംപരണ്ട, ചിറ്റമൃത്, വെള്ളിലാവ്, പനിക്കൂർക്ക, മുരിങ്ങ തുടങ്ങിയ ഔഷധ സസ്യങ്ങൾ, കപ്പ, വാഴ, ചേന, ചേമ്പ്, മറ്റ് കിഴങ്ങ് വർഗങ്ങൾ, ആയുർജാക്ക് പ്ലാവുകൾ, സപ്പോട്ട, ആത്ത, പേരക്ക, പപ്പായ, തുടങ്ങിയ പഴവർഗങ്ങൾ, ഏലം, കാപ്പി, കുരുമുളക്, തെങ്ങ്, അടക്ക, മുള, കടച്ചക്ക മുതലായവയും പച്ചക്കറികളുമെല്ലാം ഈ നാല് സെന്റിൽ ഇടകലർന്ന് മത്സരിച്ച് വളർന്നു നിൽക്കുന്നു. വർഷത്തിൽ 50000 രൂപയുടെ സാമ്പത്തിക വരുമാനം നാല് സെന്റിൽനിന്ന് ലഭിക്കുമെന്ന് ആർഷഭാരത് ജനറൽ സെക്രട്ടറി എം.എം. അഗസ്റ്റിൻ പറയുന്നു.
കേരളത്തിൽ ഒരിക്കൽ സർവസാധാരണമായിരുന്ന കൃഷിരീതിയായിരുന്നു സമ്മിശ്ര കൃഷി. ഒരു വീട്ടിലേക്കാവശ്യമായ ഭക്ഷ്യ വിളകൾ, പച്ചക്കറികൾ, പണത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനുള്ള വാണിജ്യ വിളകൾ എല്ലാം ഒരു കൃഷിയിടത്തിൽനിന്ന് ലഭിച്ചിരുന്നു. എന്നാൽ, ബ്രിട്ടീഷുകാരുടെ വരവോടെയാണ് ഈ രീതിക്ക് മാറ്റം വന്നത്.
ക്രമേണ ഏകവിള സമ്പ്രദായത്തിലേക്ക് കേരളം മാറി. ഏലം, കാപ്പി, കവുങ്ങ്, മുതലായ വാണിജ്യ വിളകൾക്ക് പ്രാധാന്യം നൽകുന്ന രീതി വന്നു. വൻ തോതിൽ രാസവളങ്ങളും കീട നാശിനികളും ഉപയോഗിക്കാൻ തുടങ്ങി. ഇത് മണ്ണിനെയും വായുവിനേയും ജല സ്രോതസ്സുകളെയും മലിനമാക്കി. പരിസ്ഥിതിയെയും മനുഷ്യ ആവാസ വ്യവസ്ഥയെയും സന്തുലിതമായി നിലനിർത്തുന്നതോടൊപ്പം പക്ഷി മൃഗാദികളെയും സംരക്ഷിക്കാൻ സമ്മിശ്ര കൃഷിക്ക് കഴിയുമെന്ന് ആർഷഭാരത് ഭാരവാഹികൾ പറയുന്നു.
പരിസ്ഥിതിക്ക് ദോഷകരമായ കാര്യങ്ങൾ നടന്നു കൊണ്ടിരിക്കുന്നതിനാലാണ് ഓരോ വർഷവും പരിസ്ഥിതി ദിനം ആചരിക്കേണ്ടി വരുന്നത്. എല്ലാ ദിവസവും പരിസ്ഥിതി ദിനമായി കണ്ടാൽ തീരാവുന്ന പ്രശ്നമേ ഇവിടെയുള്ളുവെന്നാണ് എം.എം. അഗസ്റ്റിൻ പറയുന്നത്.