വന്യമൃഗ ശല്യം വർധിക്കാൻ കാരണം വനത്തോട് ചേർന്ന അനധികൃത റിസോർട്ടുകൾ
text_fieldsമേപ്പാടിയിലെത്തിച്ച വിക്രം, ഉണ്ണികൃഷ്ണൻ എന്നീ കുങ്കിയാനകളുമായി വനപാലക സംഘം ചോലമല ലക്ഷ്യമാക്കി നീങ്ങുന്നു
മേപ്പാടി: മേപ്പാടി മേഖലയിൽ കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം വർധിക്കാൻ വനത്തോടു ചേർന്ന് പ്രവർത്തിക്കുന്ന റിസോർട്ടുകൾ കാരണമാകുന്നു. രാത്രി കാലങ്ങളിൽ ഇത്തരം റിസോർട്ടുകളിൽ നിന്ന് കാട്ടിൽ വന്യ മൃഗങ്ങളുടെ സ്വൈര ജീവിതത്തിന് തടസ്സമുണ്ടാക്കുന്ന തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നു എന്നാണ് ആക്ഷേപം. ഡി.ജെ പാർട്ടികളുടെ കാതടപ്പിക്കുന്ന ശബ്ദം, ക്യാമ്പ് ഫയർ, മൃഗങ്ങളെ കാണാനായി വനത്തിന് ഉള്ളിലേക്കടിക്കുന്ന ശക്തിയേറിയ സേർച്ച് ലൈറ്റുകൾ ഇതൊക്കെ വനമേഖലയിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളിൽ യഥേഷ്ടം നടക്കുന്നുണ്ട്. ഇതൊക്കെ അറിയാമെങ്കിലും വനം വകുപ്പ് കണ്ടില്ലെന്നു നടിക്കുകയാണ്.
സഞ്ചാരികൾക്ക് കാഴ്ചയൊരുക്കാൻ മൃഗങ്ങളെ വനത്തിന് പുറത്തേക്കാകർഷിക്കാനുള്ള ചില പൊടിക്കൈകളും റിസോർട്ട് നടത്തിപ്പുകാർ പ്രയോഗിക്കാറുണ്ട്. ഇതിനെല്ലാം പുറമെ മൃഗവേട്ട സംഘങ്ങളെ പുറമെ നിന്നു വരുത്തി വേട്ടയാടലും നടക്കുന്നതായി ആരോപണമുണ്ട്. ഇത്തരം പല വേട്ട സംഘങ്ങളെയും മേപ്പാടിയിൽ വനം വകുപ്പധികൃതർ മുമ്പ് പിടികൂടിയിട്ടുമുണ്ട്. മൃഗങ്ങളെ കാട്ടിൽ നിന്ന് വിരട്ടിയോടിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്ന വിവരം വനം വകുപ്പിനും ബോധ്യമുണ്ട്.
മേഖലയിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളിൽ മൂന്നിലൊന്നിനു പോലും ആവശ്യമായ ലൈസൻസുകളോ അനുമതി രേഖകളോ ഇല്ല എന്നാണ് വിവരം. സഞ്ചാരികൾക്ക് സുരക്ഷ ക്രമീകരണങ്ങളില്ലാതെ വനത്തോടു ചേർന്ന് താൽക്കാലിക ടെന്റുകൾ നിർമിക്കുന്നുണ്ട്. ടെന്റിൽ കാട്ടാന ആക്രമണത്തിൽ വിനോദ സഞ്ചാരിക്ക് ജീവഹാനിയുണ്ടായ സംഭവവും അടുത്ത കാലത്ത് എളമ്പിലേരിയിലുണ്ടായിട്ടുണ്ട്. പരാതിയെ തുടർന്ന് അനധികൃത റിസോർട്ടുകൾ അടച്ചു പൂട്ടണമെന്ന് കാണിച്ച് ഗ്രാമ പഞ്ചായത്തധികൃതർ കഴിഞ്ഞ വർഷം ഉടമകൾക്ക് നോട്ടീസ് നൽകാൻ തീരുമാനിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ല. റിസോർട്ടുകളുടെ എണ്ണം പെരുകിയ ശേഷമാണ് മേപ്പാടിയിലെ ജനവാസ മേഖലകളിൽ വന്യമൃഗശല്യം വർധിച്ചത്. കാട്ടാനകൾ, കടുവ, പുലി, കാട്ടുപോത്ത് എന്നിവയുടെ സാന്നിധ്യം ഇപ്പോൾ മേപ്പാടിയിലെ ജനവാസ മേഖലകളിൽ പതിവാണ്.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ, അനുമതിയില്ലാതെ വനമേഖലയിൽ പ്രവർത്തിക്കുന്ന റിസോർട്ടുകൾ അടച്ചു പൂട്ടാൻ വനം വകുപ്പ് നടപടിയെടുക്കണമെന്ന് രാഷ്ട്രീയ ജനത ദൾ ജില്ല വർക്കിങ് പ്രസിഡന്റ് പി.കെ. അനിൽകുമാർ ആവശ്യപ്പെട്ടു. മൃഗങ്ങൾക്ക് വനത്തിൽ കഴിയാനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘റിസോർട്ടുകളും ഇക്കോ ടൂറിസം കേന്ദ്രങ്ങളും അടച്ചുപൂട്ടണം‘
കൽപറ്റ: ടൂറിസം റിസോർട്ടുകളും ഇക്കോ ടൂറിസവും അടച്ചുപൂട്ടണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. മലഞ്ചരിവുകളിലെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ഗ്ലാസ് ബ്രിഡ്ജുകൾ, ഓഫ് റോഡ് ട്രക്കിങ്ങുകൾ, ടെന്റ് ടൂറിസം എന്നിവയെല്ലാം പൊളിച്ചുമാറ്റണം. എങ്കിൽ മാത്രമെ ആനകളുടെ ആക്രമണവും വന്യജീവി പ്രശ്നവും പരിഹരിക്കാനാവൂ.
മുണ്ടക്കൈ ദുരന്തത്തിനു ശേഷവും മേപ്പാടി പഞ്ചായത്തിൽ മാത്രം 500 ലധികം നിയമവിരുദ്ധ റിസോർട്ടുകൾ പ്രവർത്തിക്കുന്നുണ്ട്. വൈത്തിരി പഞ്ചായത്തിൽ വേറെയും. ഇതിലേറെയും ചെമ്പ്രാ മലനിരകളുടെ കിഴക്കൻ ചരിവിലാണ്. റിസോർട്ടുകളുടെ ലൈസൻസുമായി ബന്ധപ്പെട്ട് വൻ അഴിമതിയാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും സമിതി അഭിപ്രായപ്പെട്ടു. യോഗത്തിൽ എൻ. ബാദുഷ അധ്യക്ഷതവഹിച്ചു. എം. ഗംഗാധരൻ, തോമസ് അമ്പലവയൽ, ഒ.ജെ. മാത്യൂ, ബാബു മൈലമ്പാടി, എ.വി. മനോജ് , സണ്ണി മറക്കടവ്, പി.എം. സുരേഷ് എന്നിവർ സംസാരിച്ചു.
നെന്മേനിയിലെ പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചു
സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ ചീരാലിലും പരിസരങ്ങളിലും ഭീതി പരത്തുന്ന പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച നമ്പ്യാർകുന്ന് ആർത്തുവയൽ ആശ്രമം പരിസരത്താണ് ശനിയാഴ്ച രാവിലെ കൂട് സ്ഥാപിച്ചത്.കഴിഞ്ഞ 10 ദിവസത്തിനിടെ രണ്ടു വളർത്തു മൃഗങ്ങളെയാണ് പുലി കൊന്നത്. ഇക്കഴിഞ്ഞ 21ാം തീയതി വെള്ളച്ചാലിൽ പശുക്കിടാവിനെ കൊന്ന പുലി ബുധനാഴ്ച രാത്രി നമ്പ്യാർകുന്നിൽ ആടിനെയും കൊന്നു. ഇതോടെയാണ് നാട്ടുകാർ വലിയ ഭീതിയിലായത്. പുലിക്കായി ശനിയാഴ്ച വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് വെള്ളച്ചാൽ, നമ്പ്യാർക്കുന്ന് പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു.
കാട്ടാനകളെ കണ്ടെത്താനായില്ല കുങ്കിയാനകളുടെ ആദ്യ ദിവസത്തെ ദൗത്യം വിഫലം
മേപ്പാടി: നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താൻ ഉണ്ണികൃഷ്ണൻ, വിക്രം എന്നീ കുങ്കിയാനകളുമായി വനം വകുപ്പ് രംഗത്ത്. മേപ്പാടി ചോലമല പത്താംനമ്പർ ഭാഗത്ത് കാട്ടാനകളുടെ സാന്നിധ്യമുണ്ടെന്ന സൂചനയെത്തുടർന്ന് കുങ്കിയാനകളുമായി ശനിയാഴ്ച വനപാലകർ അവിടേക്ക് തിരിച്ചെങ്കിലും കാട്ടാനകളെ കണ്ടെത്താനായില്ല. കാട്ടാനകളെ കണ്ടെത്തി വനത്തിനുള്ളിലേക്ക് തുരത്തുകയായിരുന്നു ലക്ഷ്യം. പക്ഷേ ആദ്യ ദിവസത്തെ ദൗത്യം വിഫലമായി. നാട്ടിലിറങ്ങിയ കാട്ടാന ബുധനാഴ്ച ഒരാളെ കൊന്നിരുന്നു. തുടർന്ന് വെള്ളിയാഴ്ച വൈകീട്ടാണ് കുങ്കിയാനകളായ ഉണ്ണികൃഷ്ണനെയും വിക്രമിനെയും മുത്തങ്ങ വന്യ ജീവി സങ്കേതത്തിൽ നിന്നും വനം വകുപ്പ് മേപ്പാടി എരുമക്കൊല്ലിയിലെത്തിച്ചത്.
ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് ദൗത്യം ആരംഭിച്ചത്. രണ്ടുമണിക്കൂറിനു ശേഷം ലക്ഷ്യം കാണാതെ മടങ്ങുകയാണുണ്ടായത്. ആക്രമണകാരിയായ കാട്ടാനയെ കണ്ടെത്തി ഓടിച്ച് വനത്തിനുള്ളിലേക്കെത്തിക്കുന്നതു വരെ കുങ്കിയാനകൾ മേപ്പാടിയിലുണ്ടാകുമെന്നും ഈ ദൗത്യം ഫലം കാണാതെ വന്നാൽ മാത്രമേ മയക്കുവെടി വെച്ച് ആനയെ പിടിക്കുക എന്നതിലേക്ക് വനം വകുപ്പ് കടക്കൂ എന്ന് മേപ്പാടി റേഞ്ച് ഓഫിസർ കെ.വി. ബിജു പറഞ്ഞു.