പുത്തുമല പുനരധിവാസ ഭൂമിയിൽ നിന്ന് മണ്ണെടുപ്പ്; പ്രതിഷേധവുമായി ദുരന്തബാധിതരുടെ കുടുംബങ്ങൾ
text_fieldsപുത്തുമല പുനരധിവാസ ഭൂമിയിൽനിന്ന് മണ്ണ് നീക്കാനെത്തിയ വാഹനങ്ങൾ പ്രദേശവാസികൾ തടഞ്ഞപ്പോൾ
മേപ്പാടി: പുത്തുമല ദുരന്തബാധിതർക്ക് ടൗൺഷിപ് നിർമിക്കുമെന്ന സർക്കാർ വാഗ്ദാനം ജലരേഖയായെന്ന് ദുരന്ത ബാധിതർ. പുനരധിവാസ ഭൂമിയിൽ അതിദരിദ്ര വിഭാഗത്തിനായി മറ്റൊരു ഭവന പദ്ധതി നടപ്പാക്കാനെന്ന പേരിൽ വൻ തോതിൽ മണ്ണെടുപ്പും മണ്ണ് നീക്കം ചെയ്യലും. മണ്ണ് നീക്കം ചെയ്യാനെത്തിയ വാഹനങ്ങൾ തടഞ്ഞ് പുത്തുമല കുടുംബങ്ങളുടെ പ്രതിഷേധം. പ്രതിഷേധത്തെത്തുടർന്ന് നാലു ദിവസമായി നടന്നുവന്ന മണ്ണെടുപ്പ് താൽക്കാലികമായി നിർത്തിവെച്ചു. ടിപ്പർ ലോറികൾ, മണ്ണുമാന്തിയന്ത്രം എന്നിവയാണ് തടഞ്ഞിട്ടത്. പുത്തുമല ദുരന്തബാധിതർക്കായി മേപ്പാടി മുക്കിൽപ്പീടികയിലെ ഏഴ് ഏക്ര തോട്ടഭൂമി സ്വകാര്യ ട്രസ്റ്റാണ് വിലക്ക് വാങ്ങി സർക്കാറിന് സൗജന്യമായി നൽകിയത്. അവിടെ 52 വീടുകൾ നിർമിച്ച് കുടുംബങ്ങൾക്ക് കൈമാറുകയും ചെയ്തിരുന്നു. നാല് ലക്ഷം രൂപ വീതമാണ് ഇതിലേക്ക് സർക്കാർ നൽകിയത്. ബാക്കിവന്ന തുകകൂടി ചേർത്ത് ഏഴു ലക്ഷം രൂപ ചെലവുവരുന്ന വീടുകളുടെ നിർമാണം പൂർത്തീകരിച്ചത് സന്നദ്ധ സംഘടനകളാണ്. ഇവിടെ ആരോഗ്യകേന്ദ്രം, അംഗൻവാടി, സാംസ്കാരിക നിലയം തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടി ടൗൺഷിപ് നിർമിക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ വാഗ്ദാനം ജലരേഖയായെന്ന് കുടുംബങ്ങൾ ആരോപിക്കുന്നു. അതിനായി നീക്കിവെച്ച രണ്ട് ഏക്രയോളംവരുന്ന സ്ഥലത്താണ് പുതിയ ഭവന പദ്ധതി നടപ്പാക്കാൻ നീക്കം നടക്കുന്നത്. നിർമിച്ച വീടുകൾ ചോർന്നൊലിക്കുന്നു എന്ന ആക്ഷേപം തുടക്കം മുതലേ ഉയർന്നിരുന്നു.
ടൗൺഷിപ്പിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടു മതി മറ്റു വീടുകൾ നിർമിക്കുന്നത് എന്നതാണ് കുടുംബങ്ങളുടെ നിലപാട്. എട്ട് ടിപ്പർ ലോറികളിലായി കഴിഞ്ഞ നാലു ദിവസം ലോഡ് കണക്കിന് മണ്ണ് ഇവിടെനിന്ന് നീക്കം ചെയ്തതായി കുടുംബങ്ങൾ ആരോപിക്കുന്നു.
മണ്ണ് വിൽപന നടത്തുകയാണെന്ന് സംശയിക്കുന്നതായും അവർ പറയുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് മണ്ണ് നീക്കൽ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.


