ജില്ലയിൽ അനധികൃത ടെന്റ് ടൂറിസം വ്യാപകം
text_fieldsമേപ്പാടി മേഖലയിൽ റിസോർട്ടുകളോടനുബന്ധിച്ച് നിർമിച്ച ടെന്റുകൾ
മേപ്പാടി: സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ പ്രവർത്തിക്കുന്ന അനധികൃത ടൂറിസം ടെന്റുകൾ ജില്ലയിൽ വ്യാപകം. അനധികൃത ടെന്റുകളിൽ സഞ്ചാരികളെ താമസിപ്പിക്കുന്ന റിസോർട്ടുകളെ നിയന്ത്രിക്കുന്നതിന് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാവുന്നില്ലെന്നാണ് ആരോപണം. വ്യാഴാഴ്ച പുലർച്ചെ നിലമ്പൂർ സ്വദേശിനി നിഷ്മ മരിച്ച ടെന്റും അനധികൃതമായാണ് പ്രവർത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
രണ്ടുവർഷം മുമ്പ് മേപ്പാടി എളമ്പിലേരിയിലെ ഒരു റിസോർട്ടിൽ രാത്രി ടെന്റിൽ താമസിച്ച യുവതി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചിരുന്നു. അന്ന് ജില്ല കലക്ടർ നേരിട്ടെത്തി റിസോർട്ട് അടപ്പിച്ചുവെങ്കിലും ആഴ്ചകൾക്കുശേഷം വീണ്ടും പ്രവർത്തനമാരംഭിച്ചു. ടെന്റ് ടൂറിസത്തിന്റെ രണ്ടാമത്തെ രക്തസാക്ഷിയാണ് തൊള്ളായിരം കണ്ടിയിൽ മരിച്ച നിഷ്മയെന്ന യുവതി. പഴക്കമേറിയ പുല്ലുമേഞ്ഞ ഷെഡ്ഡാണിവിടെ തകർന്നു വീണത്.
മേപ്പാടി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന റിസോർട്ടുകൾ, ഹോം സ്റ്റേകൾ എന്നിവയിൽ പലതിനും നിയമപരമായ രേഖകളില്ലെന്നാണ് പറയപ്പെടുന്നത്. അനിഷ്ട സംഭവങ്ങളുണ്ടാവുമ്പോൾ കുറച്ചു ദിവസം അടച്ചിടേണ്ടിവരുന്നു എന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ലെന്ന് ബന്ധപ്പെട്ടവർക്കും അറിയാം. അനധികൃത റിസോർട്ടുകളും ഇവയോടനുബന്ധിച്ച് സുരക്ഷിതമല്ലാത്തിടത്ത് ടെന്റുകളിൽ സഞ്ചാരികളെ താമസിപ്പിക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തണമെന്ന് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ ആവശ്യപ്പെട്ടു.