ആധുനിക ചികിത്സ സംവിധാനമൊരുക്കി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം
text_fieldsനൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്ഥാപിച്ച അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ മെഷീന്
നൂൽപുഴ: ആധുനിക ചികിത്സ സംവിധാനമൊരുക്കി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം പ്രവര്‍ത്തന സജ്ജമായി.
മസ്തിഷ്കാഘാതം, നട്ടെല്ലിനുണ്ടാകുന്ന പരിക്കുകള്‍, സെറിബ്രല്‍ പാള്‍സി, വിവിധതരത്തിലുള്ള പരിക്കുകളാല്‍ നടക്കാന്‍ സാധിക്കാത്ത രോഗികളെ ജീവിതത്തിലേക്ക് തിരികെയെത്തിക്കുകയാണ് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനത്തിലൂടെ ലക്ഷ്യം വെക്കുന്നത്. രാജ്യത്ത് ആദ്യമായാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സ്ഥാപിക്കുന്നത്. ഫിസിയോതെറാപ്പി ചികിത്സക്കായുള്ള ആധുനിക സംവിധാനമാണ് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍.
സര്‍ക്കാര്‍ മേഖലയില്‍ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് പുറമെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മാത്രമാണ് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനമുള്ളത്. രോഗിയുടെ ആവശ്യകതക്ക് അനുസരിച്ച് പലതരത്തില്‍ മോഡുകളിലായി മെഷീന് ക്രമീകരിക്കാന്‍ സാധിക്കും. മുട്ടുകള്‍ക്കും ഇടുപ്പിനും വ്യായാമം നല്കുന്ന ഫിസിയോതെറാപ്പിക്ക് പുറമെ ആദ്യമായി ജി-ഗെയ്റ്ററില്‍ പരിശീലനം തുടങ്ങുന്നവര്‍ക്ക് കാലുകള്‍ നിലത്ത് സ്പര്‍ശിക്കാതെ ചലനങ്ങള്‍ മാത്രം നല്കുന്ന എയര്‍ വാക്ക് മോഡിലായിരിക്കും മെഷീന് പ്രവര്‍ത്തിപ്പിക്കുക.
തുടര്‍ന്ന് ന്യൂറോതെറാപ്പി ചികിത്സയുടെ ഭാഗമായി പാസീവ്, അസിസ്റ്റീവ്, ആക്ടീവ് എന്നിങ്ങനെയുള്ള മൂന്ന് മോഡുകളില്‍ മെഷീന് ക്രമീകരിക്കാം. നടക്കാന്‍ സാധിക്കാത്തവര്‍ക്ക് മെഷീന് ചലനം സാധ്യമാക്കുന്നതാണ് പാസീവ് മോഡ്. പകുതി പിന്തുണ നല്കുന്ന അസിസ്റ്റീവ് മോഡിന് പുറമെ രോഗിയെ വീഴാതെ പിടിച്ചുനിര്‍ത്തുകയാണ് ചെയ്യുക. നടക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ആക്ടീവ് മോഡ്. ഇതിന് പുറമെ ട്രെഡ്മില്ലിന് സമാനമായും ഗെയ്റ്റര്‍ മെഷീന് ഉപയോഗിക്കാം. വി.ആര് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി മറ്റ് പരിശീലന രീതികളും ആധുനിക മെഷീനില്‍ സജ്ജമാണ്.
ജീവനക്കാര്‍ക്കുള്ള പരിശീലനം നല്കാന് ജെന്റോബോട്ടിക്സ് കമ്പനിയുടെ സാങ്കേതിക വിദഗ്ധന്‍ ഒരുവര്‍ഷം ആശുപത്രിയിലുണ്ടാവും. ഓരോ രോഗിക്കും 900 സ്റ്റെപ്പുകള്‍ വീതം പരിശീലനം നല്കാന് 20 മിനിറ്റാണ് ആവശ്യം. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി രണ്ടര കോടിയാണ് പദ്ധതി നടത്തിപ്പിനായി സര്‍ക്കാര്‍ അനുവദിച്ചത്. സ്വകാര്യ ആശുപത്രികള്‍ ഒരുതവണത്തേക്ക് മാത്രം രണ്ടായിരത്തോളം രൂപ ഈടാക്കുന്ന തെറാപ്പി നൂല്‍പ്പുഴയില്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് മെഡിക്കല്‍ ഓഫിസര്‍ വി.പി. ദാഹര്‍ മുഹമ്മദ് അറിയിച്ചു.