ഫാർമർ രജിസ്ട്രേഷൻ; കൃഷിഭവനുകളിൽ തിരക്കോട് തിരക്ക്
text_fieldsഫാർമർ രജിസ്ട്രേഷനുവേണ്ടി പനമരം കൃഷിഭവനിലെ തിരക്ക്
പനമരം: കർഷകർക്ക് പി.എം കിസാൻ പദ്ധതിയിലെ ആനുകൂല്യങ്ങൾ ലഭിക്കാൻ ഫാർമർ രജിസ്ട്രേഷൻ നിർബന്ധമാണെന്നു വന്നതോടെ കൃഷിഭവനുകളിൽ തിരക്കോട് തിരക്കാണ്. എന്നാൽ, ജീവനക്കാരുടെ കുറവും വൈദ്യുതി മുടക്കവും കൃഷിഭവനിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പി.എം കിസാൻ പദ്ധതിപ്രകാരം കർഷകർക്ക് വർഷത്തിൽ മൂന്നു തവണകളായി 6000 രൂപ ലഭിക്കുന്നുണ്ട്. മാർച്ച് മാസത്തിനുശേഷം തവണയായി ലഭിക്കുന്ന 2000 രൂപ കിട്ടിയിട്ടില്ല. പി.എം പെൻഷൻ പദ്ധതിയിലൂടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ഇനി കിസാൻ രജിസ്ട്രേഷൻ നിർബന്ധമാണെന്നാണ് പറയുന്നത്.
അപേക്ഷ നൽകാൻ ജൂലൈ 31 വരെ സമയം ദീർഘിപ്പിച്ചത് അറിയാതെ നൂറുകണക്കിന് കർഷകർ ദിവസേന കൃഷിഭവനിലേക്ക് എത്തുന്നതാണ് തിരക്ക് വർധിക്കാൻ കാരണം. പനമരത്തെ കൃഷിഭവനിൽ ജീവനക്കാരുടെ കുറവുണ്ട്. ഇവിടെനിന്ന് അടുത്ത കാലത്ത് രണ്ട് കൃഷി അസിസ്റ്റന്റുമാർ പ്രമോഷൻ ലഭിച്ച് സ്ഥലംമാറി പോയി. ഒരാൾ കഴിഞ്ഞ മാസം റിട്ടയേർഡായി. ഇതോടെ ആവശ്യമായ ഉദ്യോഗസ്ഥർ ഓഫിസിൽ ഇല്ലാതായി.
ജീവനക്കാരുടെ കുറവ് പരിഹരിക്കാതിരിക്കുന്നതിനിടക്കാണ് ഫാർമർ രജിസ്ട്രേഷനുവേണ്ടി ദിവസേന നിരവധിപേർ ഇവിടെയെത്തുന്നത്. സാങ്കേതിക തകരാറുകളും ഓഫിസിന്റെ പ്രവർത്തനത്തെ ബാധിക്കുകയാണ്. മറ്റെല്ലാ പദ്ധതി പ്രവർത്തനങ്ങളും മാറ്റിവെച്ച് രജിസ്ട്രേഷനു പിന്നാലെയാണ് ഉദ്യോഗസ്ഥർ ഇപ്പോൾ.
കർഷകർക്ക് ആനുകൂല്യങ്ങൾ എളുപ്പം ലഭിക്കുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്നതാണ് ഫാർമർ രജിസ്ട്രേഷൻ എന്നാണ് പറയപ്പെടുന്നത്. രജിസ്ട്രേഷൻ നടത്തുന്നവർക്ക് ദേശീയതലത്തിൽ ഉപയോഗപ്പെടുത്താവുന്ന തിരിച്ചറിയൽ കാർഡ് ലഭ്യമാക്കും. വെബ്സൈറ്റിൽ സാങ്കേതിക പ്രശ്നങ്ങൾ പതിവാണ്. രാജ്യത്ത് ഒരേസമയം വെബ്സൈറ്റ് ഉപയോഗപ്പെടുത്തുന്നതുകൊണ്ടാണ് തകരാറുണ്ടാകുന്നതെന്നാണ് കൃഷി ഓഫിസർ പറയുന്നത്.
2022ൽ മുഴുവൻ കൃഷിക്കാർക്ക് ഏകീകൃത തിരിച്ചറിയൽ നമ്പർ ഏർപ്പെടുത്താനായി അഗ്രികൾച്ചർ ഇൻഫർമേഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് അറിയിപ്പുണ്ടായിരുന്നു. സംസ്ഥാനത്തെ കർഷകരിൽ മിക്കവരും രജിസ്ട്രേഷൻ നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന കൃഷിവകുപ്പ് കർഷകർക്കുള്ള ആനുകൂല്യ വിതരണത്തിനടക്കം കേരള അഗ്രികൾച്ചറൽ ടെക്നോളജിയുടെ 'കതിർ' ആപ്പ് രജിസ്ട്രേഷൻ ആരംഭിച്ചത്.
ഇതിലെല്ലാം ഒരേ വിവരങ്ങൾ തന്നെയാണ് കർഷകരിൽനിന്നു ശേഖരിക്കുന്നത് എന്നതാണ് വിരോധാഭാസം. കാലവർഷക്കെടുതിയിൽ നിരവധി കർഷകരുടെ വാഴ അടക്കമുള്ള കാർഷിക വിളകൾ നശിച്ചിട്ടുണ്ട്. ഇതിന്റെ നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതും വിവരശേഖരണങ്ങൾ അടക്കമുള്ള പ്രവർത്തനങ്ങളുമെല്ലാം കൃഷിഭവനുകളിൽ നിലച്ച സ്ഥിതിയിലാണ്.