തൊഴിലാളി ക്ഷാമം; മരവ്യവസായവും കെട്ടിട നിർമാണ മേഖലയും പ്രതിസന്ധിയിൽ
text_fieldsതൊഴിലാളി ക്ഷാമം കാരണം നിർത്തിവെച്ച കെട്ടിട നിർമാണം
പനമരം: അന്തർസംസ്ഥാന തൊഴിലാളികൾ വോട്ടുചെയ്യാൻ കൂട്ടത്തോടെ പോയതോടെ മരവ്യവസായവും കെട്ടിട നിർമാണ മേഖലയും പ്രതിസന്ധിയിൽ. അസം, ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാൻ തൊഴിലാളികൾ നാട്ടിലേക്ക് പോയതാണ് തൊഴിലാളി ക്ഷാമം രൂക്ഷമാക്കിയത്. തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് പോയതോടെ തൊഴിൽ മേഖല സ്തംഭിച്ച അവസ്ഥയാണ്. 38ഓളം തടി മില്ലുകളും 11 പ്ലൈവുഡ് അനുബന്ധ സ്ഥാപനങ്ങളുമാണു ജില്ലയിൽ പ്രവർത്തിക്കുന്നത്.
കെട്ടിട നിർമ്മാണ മേഖലയിലും ഹോട്ടൽ അടക്കമുള്ള മേഖലയിലും നിരവധി അന്തർ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഒരർഥത്തിൽ ഇവ നിയന്ത്രിക്കുന്നതുതന്നെ ഈ തൊഴിലാളികളാണ്. തടി അനുബന്ധ സ്ഥാപനങ്ങളിലും കെട്ടിട നിർമാണ മേഖലയിലുമായി രണ്ടായിരത്തോളം അന്തർ സംസ്ഥാന തൊഴിലാളികളാണ് ജില്ലയിൽ ജോലിചെയ്യുന്നത്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഭയമാണ് വോട്ടുചെയ്യാൻ ഇവരെ കൂട്ടത്തോടെ നാട്ടിലേക്ക് പോകാൻ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊന്നും വോട്ട് ചെയ്യാൻ പോകാത്തവരും ഇത്തവണ തെരഞ്ഞെടുപ്പ് കാലത്ത് നാട്ടിലേക്ക് തിരിച്ചുവെന്ന വ്യവസായിക മേഖലയിൽ ഉള്ളവർ പറയുന്നു.


