പനമരത്ത് ഇരുമുന്നണിയിലും വിമതശല്യം
text_fieldsപനമരം: പനമരം പഞ്ചായത്തിൽ ഇരുമുന്നണിയിലും ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ പാർട്ടിക്കാർ തന്നെ മത്സരിക്കുന്നു. പ്രതീക്ഷിച്ച വാർഡുകൾ സംവരണമായതോടെ സീറ്റ് മോഹിച്ച പ്രമുഖരടക്കം ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ സ്വതന്ത്ര വേഷമണിഞ്ഞു മത്സരരംഗത്തിറങ്ങി.
ജനറൽ വാർഡായ 13 പനമരം വെസ്റ്റിൽ എൽ.ഡി.എഫിന്റെ സ്ഥാനാർഥി സി.പി.ഐക്കാരനായ എം.വി. ജോസഫ് ആണ്. എന്നാൽ സി.പി.എം മുൻ ബ്രാഞ്ചു സെക്രട്ടറിയായ ടി. ഹസ്സൻ ഇവിടെ സ്വതന്ത്ര സ്ഥാനാർഥിയാണ്. സീറ്റ് ഇത്തവണ സി.പി.എമ്മിനു വിട്ടുനൽകണമെന്നു തുടക്കത്തിലെ ആവശ്യപ്പെട്ടിരുന്നു. സി.പി.ഐ ലോക്കൽ കമ്മിറ്റി ഈ ആവശ്യം നിരാകരിച്ചതോടെ തർക്കം മൂത്ത് ജില്ല കമ്മിറ്റിയടക്കം ഇടപെട്ടിരുന്നു. പക്ഷേ പ്രശ്നം പരിഹരിക്കാനായില്ല.
ഇതോടെയാണ് ടി. ഹസ്സൻ പത്രിക പിൻവലിക്കാതെ ഗോദയിൽ നിലയുറപ്പിച്ചത്. ഇവിടെ യു.ഡി.എഫിനായി കോവ ഷാജഹാനും മുൻ പഞ്ചായത്ത് അംഗം ബെന്നി ചെറിയാൻ സ്വതന്ത്രനായും മത്സരിക്കുന്നു. മറ്റൊരു ജനറൽ വാർഡായ 14 ചുണ്ടക്കുന്ന് വാർഡിലും സമാനപ്രശ്നങ്ങളാണ്.
യു.ഡി.എഫിൽ സി.എം.പിക്കാണ് ചുണ്ടക്കുന്നു വാർഡ്. ഇവിടെ സി.എം.പിക്ക് സ്വാധീനമില്ലാത്ത മേഖലയാണ്. അതുകൊണ്ട് തന്നെ കോൺഗ്രസും മുസ് ലിം ലീഗും ചർച്ച ചെയ്തിരുന്നെങ്കിലും സി.എം.പി സീറ്റ് വിട്ട് കൊടുക്കാൻ തയാറായില്ല. മുസ് ലിം ലീഗിലെ കെ.ടി.സുബൈർ സി.എം.പിക്കാരനായ കളത്തിൽ നാസറിനെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തിറങ്ങും.


