മാനുകളെ വേട്ടയാടിയ അഞ്ചംഗ സംഘം പിടിയിൽ
text_fieldsമാനുകളെ വേട്ടയാടിയ കേസിൽ പിടിയിലായവർ
പുൽപള്ളി: മാനുകളെ വേട്ടയാടിയ അഞ്ചംഗ സംഘം പിടിയിൽ. പിടിയിലായവരിൽ കോൺഗ്രസ് നേതാക്കളും. ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ചീയമ്പം ഭാഗത്ത് ചെറിയ കുരിശ് ഭാഗത്ത് നിന്നും അഞ്ച് പേരടങ്ങുന്ന വേട്ടസംഘത്തെയാണ് പിടികൂടിയത്. രണ്ടു പുള്ളിമാനുകളുടെ ജഢവും, തോക്കും തിരകളും, ഓമ്നി വാനുമടക്കമാണ് പിടിയിലായത്.
ചീയമ്പം, ചീങ്കല്ലേൽ ജോസ് (50), പുറത്തോട്ട് സിബി (53), പുളിയം കുന്നേൽറെജി (55), കണിയാം കുടിഎൽദോസ് (53), പാറക്കൽ ജോസഫ് സെബാസ്റ്റ്യൻ (ബിജു) എന്നിവരാണ് പിടിയിലായത്. റെജി മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയാണ്. എൽദോസ് പുൽപള്ളി സഹകരണ ബാങ്ക് ഡയറക്ടറാണ്. പ്രതികളെ ഇരുളം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.പി. അബ്ദുൽ ഗഫൂറും സംഘവുമാണ് പിടികൂടിയത്.
വ്യാഴാഴ്ച രാത്രി ചെതലയത്ത് റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം.കെ. രാജീവ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് വേട്ട സംഘം കുടുങ്ങിയത്. സെക്ഷൻ ഫോറസ്റ്റ് ഓഫിസറായ പി.വി. സുന്ദരേശൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പി.എസ്. അജീഷ്, എം.എസ്. സത്യൻ, അഖിൽ അശോക്, ജിതിൻ വിശ്വനാഥ്, സി.വി. രഞ്ജിത്ത്, ഇ.ആർ. രാഹുൽ എന്നിവരടങ്ങിയ സംഘമാണ് ഇവരെ സാഹസികമായി പിടികൂടിയത്.


