പോളിനെ ആന കൊന്നിട്ട് രണ്ടുകൊല്ലം, വാഗ്ദാനം പാലിക്കാതെ അധികൃതർ
text_fieldsആന കൊലപ്പെടുത്തിയ പോളിന്റെ ഭാര്യും മകളും വീട്ടിൽ. കൈയിൽ അധികൃതർ നൽകിയ ഉറപ്പുകളടങ്ങിയ കത്ത്, മരിച്ച പോൾ
പുൽപള്ളി: കുറുവാ ദ്വീപിൽ താൽക്കാലിക ജോലിക്കാരൻ ആയിരുന്ന പുൽപ്പള്ളി പാക്കം വെള്ളച്ചാലിൽ പോളിനെ കാട്ടാന ആക്രമിച്ച കൊന്നിട്ട് രണ്ടുവർഷം പൂർത്തിയാകുമ്പോഴും അധികൃതർ കുടുംബത്തിന് നൽകിയ ഉറപ്പുകൾപാലിച്ചില്ല. 2024 ഫെബ്രുവരി 16നാണ് കുറവാ ദ്വീപിൽ രാവിലെ ജോലിക്കിടെ കാട്ടാന പോളിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
ജില്ലാ ഭരണകൂടവും വനം വകുപ്പും കുടുംബത്തിന് രേഖാമൂലം ഒട്ടേറെ ഉറപ്പുകൾ നൽകിയിരുന്നു. എന്നാൽ രണ്ടുതവണയായി 10 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിച്ചു. ഭാര്യയ്ക്ക് താൽക്കാലിക ജോലിയും കുറുവാ ദ്വീപിൽ നൽകി. എന്നാൽ മറ്റ് വാഗ്ദാനങ്ങൾ നടപ്പായില്ല. 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ സർക്കാരിലേക്ക് ശുപാർശ നൽകുമെന്ന് ഉറപ്പു നൽകിയിരുന്നതാണ്. ഇതിനുപുറമേ കുടുംബത്തിന്റെ കടങ്ങളും എഴുതിത്തള്ളുമെന്ന് പറഞ്ഞിരുന്നതായി പോളിന്റെ ഭാര്യ സാലി പറഞ്ഞു.
പോളിന്റെ മകളുടെ വിദ്യാഭ്യാസ ചെലവുകളും നൽകുമെന്ന് ഉറപ്പ് നൽകിയെങ്കിലും യാതൊന്നും പാലിക്കപ്പെട്ടിട്ടില്ല. പോളിന്റെ മകൾ സോന ഇത്തവണ പ്ലസ് ടു വിദ്യാർഥിയാണ്. തുടർപഠനം സാധ്യമാകണമെങ്കിൽ നല്ലൊരു തുക വേണ്ടിവരും. അമ്മക്ക് ലഭിക്കുന്ന തുച്ഛമായ കൂലി കൊണ്ട് ജീവിക്കാൻ കഴിയുന്നില്ലെന്ന് മകൾ സോനയും പറയുന്നു. നഷ്ടപരിഹാരമായി ലഭിച്ച തുകയിൽ കുറച്ച് ഉപയോഗിച്ചാണ് ചില ബാങ്കുകളിലെ കടങ്ങൾ അടച്ചത്. ഇനിയും കടം ബാക്കിയുണ്ട്.പോളിന്റെ മരണത്തെ തുടർന്ന് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവർ വീട്ടിലെത്തിയിരുന്നു. അന്ന് നൽകിയ ഉറപ്പുകൾ ഒന്നും പാലിക്കപ്പെടാത്ത സങ്കടത്തിലാണ് കുടുംബനാഥനെ നഷ്ടപ്പെട്ട ഈ കുടുംബമുള്ളത്.


