ആനശല്യം; കൊളവള്ളിയിലെ നെൽക്കർഷകർക്ക് കഷ്ടകാലം
text_fieldsപ്രവർത്തനരഹിതമായ കൊളവള്ളിയിലെ ആന പ്രതിരോധ വൈദ്യുതിവേലി
പുൽപള്ളി: കൊളവള്ളിയിലെ നെൽക്കർഷകർ കാട്ടാനകളെ പേടിച്ച് ഏറുമാടങ്ങൾ കെട്ടി കൃഷിക്ക് കാവലിരിക്കുന്നു. കർണാടക വനത്തിൽനിന്ന് ഇറങ്ങുന്ന കാട്ടാനകൾ കബനി നീന്തിക്കടന്ന് കൊളവള്ളിയിലെ പാടശേഖരങ്ങളിൽ നാശം വിതക്കുകയാണ്. കാവൽപുരകളിൽ ഉറക്കമിളച്ച് കർഷകർ കൃഷി സംരക്ഷിക്കുകയാണ്.
കബനി നദിയും കന്നാരംപുഴയും കടന്നാണ് കാട്ടാനകൾ പാടശേഖരത്തിലേക്ക് എത്തുന്നത്. അതിർത്തിയിൽ ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാട്ടുപൊന്തകൾ ലൈനിന് മുകളിലേക്ക് പടർന്ന് കയറിക്കിടക്കുകയാണ്. ഇതിനാൽ വൈദ്യുതി പ്രവാഹം ഫെൻസിങ്ങിലേക്ക് വരാത്ത അവസ്ഥയാണ്. ഗോത്രവിഭാഗങ്ങളിൽ നിന്നുള്ള കർഷകരാണ്.
കൊളവള്ളിയിൽ കൃഷിയിറക്കുന്ന ഭൂരിഭാഗവും. കൃഷി നശിച്ചാൽ വൻ നഷ്ടമാകും ഇവർക്ക് ഉണ്ടാവുക. പ്രതിരോധ സംവിധാനങ്ങൾ നോക്കുകുത്തിയായി. കൊയ്ത്തിന് പാകമായി നിൽക്കുകയാണ് വയലുകൾ. വനം വകുപ്പിന്റെ അടിയന്തര ശ്രദ്ധ ഈ ഭാഗത്തേക്ക് പതിഞ്ഞില്ലെങ്കിൽ കൃഷിയാകെ നശിക്കുമെന്ന ഭീതിയിലാണ് കർഷകർ.


