അനധികൃത ടൂറിസം കേന്ദ്രങ്ങൾ നിയമവിധേയമാക്കാൻ നടപടി; മാര്‍ഗരേഖ തയാറാക്കി
text_fieldsകൽപറ്റ: ജില്ലയിൽ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ടൂറിസം കേന്ദ്രങ്ങൾ നിയമ വിധേയമാക്കാനുള്ള നടപടികളുമായി ജില്ല ഭരണകൂടം. ടെന്റുകള്‍, സുരക്ഷാസംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍, അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നപക്ഷം നിയമ വിധേയമാക്കാന്‍ മാര്‍ഗരേഖ തയാറാക്കിയതായി എ.ഡി.എം കെ. ദേവകി ജില്ല വികസന സമിതി യോഗത്തിൽ അറിയിച്ചു. ഇത്തരത്തിൽ ജില്ലയിൽ നിരവധി ടൂറിസം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി ആരോപണമുണ്ടായിരുന്നു.
ജില്ലയില്‍ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന അന്തർ തൊഴിലാളികളുടെ വാസസ്ഥലം പരിശോധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താനും കേടുപാടുകള്‍ സംഭവിച്ച കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാനും ജില്ല വികസന സമിതി യോഗത്തില്‍ പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്. കേളു നിര്‍ദേശം നല്കി.
പൊഴുതന ഗ്രാമപഞ്ചായത്തിലെ സുഗന്ധഗിരിയില്‍ താമസിക്കുന്ന ഉന്നതിക്കാര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് വനം വകുപ്പ് എന്‍.ഒ.സി ആവശ്യമാക്കുന്നതിനാല് ഐ.റ്റി.ഡി.പിയും വനം വകുപ്പും സംയുക്തമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും ഉന്നതിക്കാര്‍ക്ക് പട്ടയം അനുവദിക്കുന്നതിനുവേണ്ട നടപടികളില്‍ തീരുമാനം എടുക്കണമെന്നും മന്ത്രി പറഞ്ഞു. സുഗന്ധിഗിരി ഉന്നതിയിലെ കുടുബങ്ങളുടെ ദുരവസ്ഥ സംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
കോടനാട് പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി നിര്‍മിച്ച തടയണയിലെ ജലം പ്രദേശവാസികളുടെ സുരക്ഷ കണക്കിലെടുത്ത് ഒഴിവാക്കി. തടയണ ഡാം സേഫ്റ്റി അതോറിറ്റി പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.എസ്.ഇ.ബി ബാണാസുര ഡാമിനുവേണ്ടി ഏറ്റെടുത്ത കുതിര പാണ്ടി റോഡിനുപകരം അനുവദിച്ച പുതിയ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് കെ.എസ്.ഇ.ബി നടപടി സ്വീകരിക്കണം.
അതിദരിദ്ര ഭൂരഹിതരായ 141 പേര്‍ക്ക് വീട് നിര്‍മാണത്തിന് ഭൂമി ലഭ്യമാക്കുന്നതിന് സ്ഥലം കണ്ടെത്തുമെന്ന് ദാരിദ്ര്യ ലഘൂകരണ വിഭാഗം അറിയിച്ചു. സ്കൂളുകളില്‍ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും ഡ്രോപ്ഔട്ട് ഫ്രീ പദ്ധതി നടപ്പാക്കാന്‍ കലക്ടര്‍ ജില്ല വികസന സമിതി യോഗത്തില്‍ നിര്‍ദേശിച്ചു. 15 കോടി ചെലവഴിച്ച് രണ്ടുമാസം മുമ്പ് നിർമാണം പൂർത്തീകരിച്ച മുള്ളന്‍കൊല്ലി-മരക്കടവ് റോഡ് തകര്‍ന്ന അവസ്ഥയിലാണെന്നും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി എം. പിയുടെ പ്രതിനിധി കെ.എല്‍. പൗലോസ് യോഗത്തില്‍ ആവശ്യപ്പെട്ടു.
മാമ്പിലാം തോട് സ്മാരകം വനമേഖലയോട് ചേര്‍ന്നായതിനാല്‍ വന്യമൃഗ ശല്യമുണ്ട്. സോളാര്‍ ഫെന്‍സിങ് നശിപ്പിച്ചാണ് വന്യമൃഗങ്ങളെത്തുന്നത്. ഇത് കല്മതില് കെട്ടി സംരക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സുല്‍ത്താന്‍ ബത്തേരിയില്‍ നിര്‍മിച്ച അമ്മയും കുഞ്ഞും ആശുപത്രി എത്രയും പെട്ടെന്ന് പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു. ജില്ല പ്ലാനിങ് ഓഫിസര്‍ എം. പ്രസാദന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, നഗരസഭ ചെയര്മാന് ടി.ജെ. ഐസക്, സബ് കലക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, അസി. കലക്ടര്‍ പി.പി. അര്‍ച്ചന എന്നിവരും പങ്കെടുത്തു.
അപകടാവസ്ഥയിലുള്ള 407 മരങ്ങള്‍ മുറിച്ചുമാറ്റി
നാഷനല്‍ ഹൈവേയുടെ ഭാഗങ്ങളിലെ കാട് വെട്ടിമാറ്റാനും പുല്പള്ളി-ചേകാടി റോഡ് വനത്തിലൂടെ കടന്നുപോകുന്ന ഭാഗങ്ങളില്‍ ഒടിഞ്ഞുവീഴാറായ മരങ്ങള്‍ മുറിച്ചുമാറ്റാനും ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീ യോഗത്തിൽ നിര്‍ദേശം നല്കി. അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും മുറിച്ചുമാറ്റുന്നതിന് 26 തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് ലഭിച്ച 585 അപേക്ഷകളില്‍ 407 മരങ്ങള്‍ മുറിച്ചുമാറ്റി.
നാഷനല്‍ ഹൈവേയിലും വനം വകുപ്പിന് കീഴിലുള്ള മരങ്ങളും ഒരാഴ്ചക്കകം മുറിച്ചുമാറ്റണമെന്ന് കലക്ടര്‍ പറഞ്ഞു. തദ്ദേശ സ്ഥാപന പരിധികളില്‍ ജല സംഭരണത്തിന് നിര്‍മിച്ച പദ്ധതികള്‍ കാലവര്‍ഷത്തില്‍ അപകടകരമായ അവസ്ഥയിലേക്ക് മാറുന്നതിനാല്‍ അതീവ ശ്രദ്ധപുലര്‍ത്തണമെന്നും തദ്ദേശ സ്ഥാപനത്തിനു കീഴിലെ ജല സംഭരണികള്‍ പരിശോധിച്ച് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും ജില്ല കലക്ടര്‍ നിർദേശിച്ചു.