വനംവകുപ്പ് ദൗത്യം പരാജയം; മുട്ടിക്കൊമ്പനെ കണ്ടെത്താനായില്ല
text_fieldsതിങ്കളാഴ്ച വെളുപ്പിന് കല്ലൂരിൽ കാട്ടാന നശിപ്പിച്ച കൃഷിയിടം
സുൽത്താൻ ബത്തേരി: വടക്കനാട് മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ‘മുട്ടിക്കൊമ്പൻ’ കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പ് ദൗത്യം തിങ്കളാഴ്ചയും പരാജയം. വെളുപ്പിനെ കുങ്കിയാനകളെക്കൊണ്ട് തിരച്ചിൽ നടത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ല. അതിനിടെ കല്ലൂരിൽ കാട്ടാന ആക്രമണത്തിൽ നിരവധി കൃഷിയിടങ്ങൾ നശിച്ചു.
ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച വെളുപ്പിനുമാണ് കല്ലൂർ, കല്ലുമുക്ക് പ്രദേശങ്ങളിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചത്. പാമ്പാക്കടച്ചാലിൽ ഏലിയാസിന്റെ കൃഷിയിടത്തിൽ കയറിയ ആന നിരവധി തെങ്ങുകൾ തകർത്തു. നാട്ടുകാർ ബഹളം വെച്ചതോടെ ആന വനത്തിലേക്ക് മടങ്ങി.
കല്ലൂരിൽ എത്തിയ കാട്ടാന ടോർച്ച് വെളിച്ചം കണ്ടപ്പോൾ വെളിച്ചത്തിന് നേരെ ഓടിയെത്തുന്ന പ്രവണത കാണിച്ചിരുന്നു. അതിനാൽ മുട്ടിക്കൊമ്പനാണെന്ന നിഗമനത്തിലാണ് നാട്ടുകാർ. വടക്കനാട് ഭാഗത്ത് നിന്നും കല്ലൂരിലേക്ക് വനത്തിലൂടെ കുറച്ചു ദൂരമേയുള്ളു. വടക്കനാട് കുങ്കിയാനകളുടെ സാന്നിധ്യം കണ്ടതോടെ മുട്ടിക്കൊമ്പൻ പ്രദേശം മാറിയതാണെന്ന സംശയത്തിലാണ് വനം വകുപ്പ്.


