ബത്തേരി കോട്ടക്കുന്നിൽ വീണ്ടും പുലി
text_fieldsകോട്ടക്കുന്നിലെത്തിയ പുലി കോഴിക്കൂട് പൊളിക്കാൻ ശ്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം
സുൽത്താൻ ബത്തേരി: നഗരത്തിൽ മൈസൂർ റോഡിൽ കോട്ടക്കുന്നിൽ വീണ്ടും പുലിയുടെ സാന്നിധ്യം. പുതുശ്ശേരിയിൽ പോൾ മാത്യൂസിന്റെ വീട്ടിൽ സ്ഥാപിച്ച സി.സി.ടി.വിയിൽ ഞായറാഴ്ച വെളുപ്പിനും പുലിയുടെ ദൃശ്യം പതിഞ്ഞു.
ഇത്തവണ കോഴിക്കൂട് പൊളിക്കാൻ കഴിഞ്ഞില്ല. തിരുനെല്ലി ഹൗസിങ് കോളനി ഭാഗത്തേക്കാണ് പുലി നീങ്ങിയതെന്ന് സംശയിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച വെളുപ്പിനും പോൾ മാത്യൂസിന്റെ വീട്ടിൽ പുലിയെത്തിയിരുന്നു.
അന്ന് മാത്യൂസിന്റെ വീട്ടിലെ കോഴിക്കൂട്ടിലുണ്ടായിരുന്ന നാല് കരിങ്കോഴി ഉൾപ്പെടെ ഒമ്പത് കോഴികളെ കൊണ്ടുപോയി. പുലി കോഴികളെ ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങൾ വീടിന്റെ സമീപത്തുനിന്നു കണ്ടെത്തി. വനം വകുപ്പ് സ്ഥലത്തെത്തിയെങ്കിലും കൂട് വെക്കാനുള്ള നടപടിയെടുത്തിരുന്നില്ല. പകരം കാമറ സ്ഥാപിച്ച് പുലിയെ നിരീക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്.
പോൾ മാത്യൂസിന്റെ വീടിനോടു ചേർന്നുള്ള കോഴിക്കൂടിനടുത്ത് കൂടുവെച്ചിരുന്നെങ്കിൽ ഇതിനോടകംതന്നെ പുലിയെ പിടികൂടാൻ സാധിക്കുമായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
രണ്ടാഴ്ചമുമ്പ് താലൂക്ക് ആശുപത്രി സ്ഥിതിചെയ്യുന്ന ഫെയർലാൻഡ് കോളനി ഭാഗത്താണ് പുലിയെ ആദ്യമായി കണ്ടത്. പിന്നീട് പുലി കോട്ടക്കുന്ന് ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. കോട്ടക്കുന്നിന് ഏകദേശം ഒരു കിലോമീറ്റർ മാറിയാണ് വനം. പുലി നഗരത്തിലെത്തിയശേഷം തിരിച്ച് ഇതുവരെ വനത്തിലേക്ക് പോയിട്ടില്ലെന്നാണ് സൂചന.