പുലിഭീതിയിൽ ബത്തേരി നഗരം; വനം വകുപ്പിന്റെ അനാസ്ഥക്കെതിരെ ഉപരോധം, ഒടുവിൽ കൂട് സ്ഥാപിച്ചു
text_fields1. പുലിയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് സുൽത്താൻ ബത്തേരി നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ
കൗൺസിലർമാർ വൈൽഡ് ലൈഫ് വാർഡന്റെ ഓഫിസിന് മുന്നിൽ നടത്തിയ സമരം 2. ബുധനാഴ്ച പുലർച്ച പുലി
എത്തിയ കോട്ടക്കുന്നിലെ പോൾ മാത്യൂസിന്റെ വീടിനോട് ചേർന്ന് സ്ഥാപിച്ച കൂട്
സുൽത്താൻ ബത്തേരി: ഒരു മാസത്തോളമായി സുൽത്താൻ ബത്തേരി നഗരത്തിൽ പുലി ഒളിച്ചുകഴിയുകയാണ്. എന്നിട്ടും പിടികൂടാൻ വനം വകുപ്പ് കാണിക്കുന്നത് വൻ അനാസ്ഥ. ബുധനാഴ്ച പുലർച്ചയും പുലി നഗരത്തിലെത്തി. ഇതോടെയാണ് ജനങ്ങളുടെ പ്രതിഷേധം അണപൊട്ടിയത്.
ബുധനാഴ്ച രാവിലെ നഗരസഭ കൗൺസിലർമാരും രാഷ്ട്രീയപാർട്ടി നേതാക്കളും വൈൽഡ് ലൈഫ് വാർഡൻ ഓഫിസിലേക്ക് പ്രതിഷേധവുമായി എത്തിയത് സംഘർഷ സാധ്യതയുണ്ടാക്കി. തുടർന്ന് പുലിയെ പിടിക്കാൻ കൂട് വെക്കാനുള്ള ഉത്തരവ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ പുറപ്പെടുവിച്ചു. ഇതോടെയാണ് സമരം അവസാനിച്ചത്.
മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശിന്റെ നേതൃത്വത്തിൽ നഗരസഭ കൗൺസിലർമാരായിരുന്നു ആദ്യം പ്രതിഷേധവുമായെത്തിയത്. പിന്നീട് എം.എ. അസയിനാർ, പി.പി. അയ്യൂബ്, ഷബീർ അഹമ്മദ്, നിസി അഹമ്മദ്, അബ്ദുല്ല മാടക്കര തുടങ്ങിയവരുടെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകരും ഓഫിസിലേക്കെത്തി.
കൂട് വെക്കാമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് യു.ഡി.എഫ് പ്രവർത്തകർ പിരിഞ്ഞു പോയത്. ഈ സമയവും നഗരസഭ കൗൺസിലർമാർ സമരം തുടർന്നു. കൂട് വെക്കുമെന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ പിരിഞ്ഞു പോകില്ലെന്നായിരുന്നു ചെയർമാൻ അടക്കമുള്ളവരുടെ ആവശ്യം.
ഇതിനിടയിൽ ഏതാനും സി.പി.എം പ്രവർത്തകർ വൈൽഡ് ലൈഫ് വാർഡന്റെ ഓഫിസിലേക്ക് തള്ളിക്കയറി. ഇവരെ പൊലീസ് ബലമായി പുറത്താക്കുകയായിരുന്നു. അതോടെ ഓഫിസ് പുറത്തുനിന്ന് പൂട്ടി ഉദ്യോഗസ്ഥരെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും സി.പി.എം പ്രവർത്തകർ പറഞ്ഞു. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇതിനിടയിൽ കൗൺസിലർമാരുടെ സമരം ഒന്നര മണിക്കൂറോളം പിന്നിട്ടു. കൗൺസിലർമാരുടെ സമരത്തെ ഉദ്യോഗസ്ഥർ കാര്യമാക്കുന്നില്ലെന്ന ആക്ഷേപവും ഉയർന്നു.
രണ്ടുദിവസം മുമ്പ് നഗരസഭ ചെയർമാൻ പുലിയെ പിടിക്കണമെന്നാവശ്യപ്പെട്ട് വനം വകുപ്പിനെ സമീപിച്ചപ്പോൾ ചൊവ്വാഴ്ച വൈകീട്ടോടെ കൂട് വെക്കുമെന്നായിരുന്നു ഉറപ്പ് ലഭിച്ചിരുന്നത്. ഉറപ്പ് പാലിക്കപ്പെട്ടില്ല. അതിനാൽ രേഖാമൂലം ഉറപ്പു ലഭിക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു. ബുധനാഴ്ച തന്നെ കൂട് വെക്കാമെന്ന ഉറപ്പ് ഉച്ചക്ക് പന്ത്രണ്ടരോടെ ഉദ്യോഗസ്ഥർ നഗരസഭ ചെയർമാനെ രേഖാമൂലം അറിയിച്ചു. അതിനുമുമ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെയുള്ളവരുമായി ഉദ്യോഗസ്ഥർ ബന്ധപ്പെട്ടിരുന്നു. അതോടെയാണ് കൗൺസിലർമാർ സമരം അവസാനിപ്പിച്ച് പിരിഞ്ഞുപോയത്.
ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്കുള്ളിൽ തന്നെ കൂട് വെക്കുകയും ചെയ്തു. കോട്ടക്കുന്നിൽ പുലി പലതവണ എത്തിയ പുതുശ്ശേരിയിൽ പോൾ മാത്യൂസിന്റെ വീടിനോട് ചേർന്നുള്ള കോഴിക്കൂടിന് അടുത്താണ് കൂട് സ്ഥാപിച്ചത്. ഇരയായി കൂട്ടിനുള്ളിൽ കോഴികളെയാണ് വെച്ചിട്ടുള്ളത്.