അരിമുളയിലും കടുവയെത്തി; കണ്ടെത്താനായില്ല
text_fieldsഒരപ്പുവയൽ, അരിമുള ഭാഗങ്ങളിൽ കടുവക്കായി തിരച്ചിലിനെത്തിയ വനപാലകർ
സുൽത്താൻ ബത്തേരി: പൂതാടി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി ഭാഗമായ അരിമുളയിലും കടുവ എത്തി. പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടതോടെ അധികൃതർ ബുധനാഴ്ച ഊർജിതമായ തിരച്ചിലാണ് നടത്തിയത്. എന്നാൽ, കടുവ പ്രദേശത്തുനിന്ന് പോയതായി ഇരുളം ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ.പി. അബ്ദുൽ ഗഫൂർ പറഞ്ഞു.
രണ്ടുദിവസം മുമ്പ് മീനങ്ങാടി പഞ്ചായത്തിലെ ഒരപ്പുവയൽ ഭാഗത്താണ് കടുവയുടെ സാന്നിധ്യം ആദ്യം കണ്ടെത്തിയത്. ഇവിടുത്തെ എസ്റ്റേറ്റ് ഭാഗത്താണ് കടുവ ആദ്യം എത്തിയത്. പിന്നീട് കാര്യമ്പാടി, മേലെ അരിമുള ഭാഗത്തേക്ക് നീങ്ങുകയായിരുന്നു.
ഇരുളം ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ.പി. അബ്ദുൽ ഗഫൂർ, കൽപറ്റ ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി.കെ. രഞ്ജിത്ത്, മീനങ്ങാടി പൊലീസ് തുടങ്ങിയ വലിയൊരു സംഘമാണ് അരിമുള, കാര്യംപാടി ഭാഗങ്ങളിൽ കടുവക്കായി തിരച്ചിൽ നടത്തിയത്. വന്യമൃഗ ശല്യം കുറവുള്ള പ്രദേശമാണ് അരിമുള. കടുവ സാന്നിധ്യം ജനത്തെ ഭീതിയിലാക്കി.


