ഉരുൾദുരന്തത്തിൽ തകർന്ന വെള്ളരിമല വില്ലേജ് ഓഫിസ് ഇനി മേപ്പാടിയിൽ
text_fieldsമേപ്പാടി പോളിടെക്നിക് കോളജിലെ കെട്ടിടത്തിലേക്ക് മാറിയ വെള്ളരിമല വില്ലേജ് ഓഫിസ് ജില്ല കലക്ടർ ഡി.ആർ. മേഘശ്രീവൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു
മേപ്പാടി: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ കേടുപാടു സംഭവിച്ച വെള്ളരിമല വില്ലേജ് ഓഫിസ് ഇനി മേപ്പാടി പോളിടെക്നിക് കോളജിലെ ഒഴിഞ്ഞ കെട്ടിടത്തിൽ പ്രവർത്തിക്കും. ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിൽ ചെളിയും വെള്ളവും കയറി നാശം സംഭവിച്ച വെള്ളരിമല വില്ലേജ് ഓഫിസിന്റെ പ്രവർത്തനങ്ങൾ മേപ്പാടി ഗ്രാമപഞ്ചായത്തിന് കീഴിലെ അഗതി മന്ദിരത്തിൽ വളരെ പ്രയാസകരമായാണ് നടന്നുവന്നത്. പൊതുജനങ്ങൾ നിരന്തരമെത്തുന്ന ഓഫിസിന് അസൗകര്യം നേരിട്ടതിനാലാണ് ജില്ല കലക്ടർ ഡി.ആർ. മേഘശ്രീയുടെ നിർദേശത്തെ തുടർന്ന് മറ്റൊരു സ്ഥലം കണ്ടെത്തിയത്.
പോളിടെക്നിക് അധികൃതരെ അറിയിച്ച് ദുരന്ത നിവാരണ നിയമ പ്രകാരം വില്ലേജ് ഓഫിസിന്റെ പ്രവർത്തനത്തിന് കെട്ടിടം ഏറ്റെടുത്ത് സജ്ജീകരിക്കുകയായിരുന്നു. ഓഫിസ് പ്രവർത്തന അനുയോജ്യമാക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ സഹായത്തോടെ കെട്ടിടത്തിന്റെ ചുറ്റുപാടുകൾ വൃത്തിയാക്കിയത്.
കെട്ടിടത്തിന്റെ പുറകുവശത്ത് മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ കൽപ്പറ്റ ഗവ. ഐ.ടി.ഐയിൽ പ്രവർത്തിക്കുന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും കൂട്ടായ്മയായ നൈപുണി കർമ്മ സേനയുടെ സഹായവും കെട്ടിടം യോജിച്ച രീതിയിൽ മാറ്റിയെടുക്കുവാൻ സാധിച്ചു.
പോളിടെക്നിക് കോളജിൽ ആരംഭിച്ച വെള്ളരിമല വില്ലേജ് ഓഫിസിൽ ജില്ല കലക്ടർ വൃക്ഷത്തൈ നട്ടു ഉദ്ഘാടനം ചെയ്തു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, വാർഡ് അംഗം കെ. സുകുമാരൻ, വൈത്തിരി തഹസിൽദാർ കുമാരി വി. ബിന്ദു, വെള്ളരിമല വില്ലേജ് ഓഫിസർ എം. അജീഷ് പോളിടെക്നിക്ക് പ്രിൻസിപ്പാൾ കരുണാകരൻ, ഐ.ടി.ഐ ഗ്രൂപ്പ് ഇൻസ്ട്രക്ടർ ജീവൻ ജോൺസ് എന്നിവർ പങ്കെടുത്തു.