ബാണാസുര കനാൽ നിർമാണത്തിന് തോട് മണ്ണിട്ടുമൂടി; വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ
text_fieldsബാണാസുരസാഗർ ഡാം കനാലിന്റെ തൂൺ വാർക്കുന്നതിനുവേണ്ടി തോട് മണ്ണിട്ടു നികത്തിയതോടെ പടിഞ്ഞാറത്തറ കാപ്പുണ്ടിക്കലിൽ വെള്ളം കയറിയ വീടുകൾ
വെള്ളമുണ്ട: ബാണാസുരസാഗർ ഡാം ജലസേചന പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന കനാലിന്റെ തൂൺ വാർക്കുന്നതിനുവേണ്ടി പടിഞ്ഞാറത്തറ കാപ്പുണ്ടിക്കൽ പ്രദേശത്ത് തോട് മണ്ണിട്ടു നികത്തിയതിനാൽ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലെന്ന് പരാതി. കനത്ത മഴയിൽ പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി. ആയിരക്കണക്കിന് വാഴകൾ വെള്ളം കയറി നശിച്ചു. വർഷങ്ങൾക്കുമുമ്പ് തുടങ്ങിയ പദ്ധതി ഇപ്പോഴും കമീഷൻ ചെയ്യാൻ ഇറിഗേഷൻ വകുപ്പിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞവർഷം നിർമാണം പൂർത്തിയാക്കി കമീഷൻ ചെയ്യുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇപ്പോഴും പ്രവൃത്തി പാതിവഴിയിലായ അവസ്ഥയാണ്. ഇതിന്റെ പിന്നിൽ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
പലവിധ റീച്ചുകളിലായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വയലുകൾ മണ്ണിട്ടു നികത്തി പ്രവൃത്തി നടത്തുന്നതുമൂലം കൃഷിക്കാർക്കും പ്രദേശവാസികൾക്കും വലിയ പ്രയാസമാണ്. കാപ്പുണ്ടിക്കൽ തോട് നികത്തി കനാൽ നിർമാണം നടത്തിയതിനാൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ പ്രദേശത്ത് ശക്തമായി വെള്ളം കയറുകയുണ്ടായി.
ആർ. ഉസ്മാൻ, മജീദ്, മുസ്തഫ തുടങ്ങിയവരുടെ വീടുകളിൽ വെള്ളം കയറി. ഇവരുടെ കുടിൽ വ്യവസായം ഉൾപ്പെടുന്ന ഷെഡിലും വെള്ളം കയറി നാശനഷ്ടങ്ങൾ സംഭവിച്ചു. ഇതിന് ചുറ്റുമുള്ള ആയിരക്കണക്കിന് വാഴകൾ വെള്ളത്തിനടിയിലായി. നാട്ടുകാരുടെ ശക്തമായ പ്രതിഷേധം മൂലം രാവിലെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കോൺട്രാക്ടറും ഉദ്യോഗസ്ഥരും നികത്തിയ മണ്ണെടുത്ത് നീക്കം ചെയ്തിട്ടുണ്ടെങ്കിലും പൂർണമായും വെള്ളം ഇറങ്ങിയിട്ടില്ല.
മഴക്കുമുമ്പേ പൂർത്തിയാക്കേണ്ട നിർമാണ പ്രവൃത്തി കരാറുകാരന്റെ അനാസ്ഥ കാരണം ഇഴയുകയാണെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. ഇതിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ ഓഫിസ് ഉപരോധം ഉൾപ്പെടെയുള്ള പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ജനപ്രതിനിധികളും നാട്ടുകാരും മുന്നറിയിപ്പ് നൽകി.