മറക്കാത്ത വിദ്യാലയ ഓർമകളുമായി ഒന്നാം നമ്പറുകാരൻ
text_fieldsരാമൻകുട്ടി നായർ
വെള്ളമുണ്ട: മറക്കാത്ത പഠന ഓർമകളുമായി വെള്ളമുണ്ട ഹൈസ്കൂളിലെ ഒന്നാം നമ്പറുകാരൻ. വെള്ളമുണ്ട ഗോപാലയത്തിൽ വി.കെ. രാമൻകുട്ടി നായർ എന്ന മോനു നായരാണ് 1958 ജൂലൈ ഒന്നിന് തുടങ്ങിയ വെള്ളമുണ്ട ഹൈസ്കൂളിൽ ആദ്യമായി പ്രവേശനം നേടിയ വിദ്യാർഥി. തുടക്ക സമയത്തെ പഠന ഓർമകൾ 80 വയസ്സ് പിന്നിട്ട രാമൻകുട്ടി മറക്കാതെ സൂക്ഷിക്കുകയാണ്. വയനാടിന്റെ ചരിത്രത്തിലെ ഏഴാമത്തെ ഹൈസ്കൂളായിരുന്നു ഇത്. 1956ൽ വെള്ളമുണ്ട എ.യു.പി സ്കൂളിൽനിന്ന് എട്ടാം തരം പാസായി.
അതിനുശേഷം രണ്ടു വർഷത്തോളം കൂട്ടുകാർക്കൊപ്പം കളിച്ചും അച്ഛനെ കൃഷിയിൽ അത്യാവശ്യം സഹായിച്ചും നടന്നു. 1957ൽ മദ്രാസ് ഗവൺമെന്റ് നിഷ്ക്രിയമാവുകയും ഇ.എം.എസ് നയിച്ച കേരള സർക്കാർ നിലവിൽ വരുകയും ചെയ്തു. 1958ലാണ് വെള്ളമുണ്ടയിൽ ഹൈസ്കൂളിന് അനുമതി ലഭിക്കുന്നത്. അന്നത്തെ കാലത്ത് കേരളത്തിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളെ കണ്ടെത്തി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ സർവേ നടന്നിരുന്നു.
കോഴിക്കോട് ഡി.ഇ.ഒയുടെ നേതൃത്വത്തിൽ പേഴ്സനൽ അസിസ്റ്റന്റായ രാമസ്വാമി അയ്യരാണ് സർവേക്കായി വെള്ളമുണ്ടയിലെത്തുന്നത്. വെള്ളമുണ്ട വില്ലേജിന്റെ ഒരു മാപ്പ് തയാറാക്കി, സ്കൂളിലേക്കുള്ള ദൂരവും മറ്റു വിവരങ്ങളും അടയാളപ്പെടുത്തി. ഈ മാപ്പ് സഹിതമുള്ള റിപ്പോർട്ട് രാമസ്വാമി അയ്യർ സർക്കാറിന് നൽകിയതിനെതുടർന്നാണ് ഹൈസ്കൂൾ പാസായത്. അങ്ങനെ 1958ൽ വെള്ളമുണ്ട എ.യു.പി സ്കൂൾ അപ്ഗ്രേഡ് ചെയ്തു.
പട്ടിണി നിറഞ്ഞ ആ കാലത്ത് പറമ്പിലും വയലിലും ഓടി നടന്ന തന്നെ സ്കൂളിൽ ചേർക്കാൻ അധ്യാപകർ വന്നപ്പോൾ സന്തോഷത്തോടെ ചേരാൻ തീരുമാനിച്ചത് രാമൻകുട്ടി നായർ ഓർക്കുന്നു. 28 കുട്ടികൾ മാത്രമാണ് അന്ന് വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. എട്ടാം ക്ലാസ് പഠനം പൂർത്തിയാക്കി ഉപരിപഠനത്തിന് സാധ്യത കാണാതെ വീട്ടു ജോലി ചെയ്ത് കഴിഞ്ഞിരുന്നവരെ തേടിപ്പിടിച്ച് സ്കൂളിലെത്തിച്ചത് വെള്ളമുണ്ട എ.യു.പി സ്കൂളിലെ അധ്യാപകരും പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും ചേർന്ന കമ്മിറ്റിയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
1960-61ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷയെഴുതി. പട്ടിണിക്കാലത്തെ ആ പഠനവും വാശിയോടെ പഠിച്ചു നേടിയ വിജയവും മറക്കാനാവില്ലെന്ന് രാമൻകുട്ടി പറഞ്ഞു. വാളാട് നിന്നടക്കം പുലർച്ചെ എഴുന്നേറ്റു നടന്നുവന്ന് സ്കൂളിലെത്തിയ സഹപാഠികൾ അത്ഭുതമായിരുന്നു. ഉച്ചഭക്ഷണമില്ലാത്ത പഠനം, സ്കൂൾ കുന്നിലുണ്ടായിരുന്ന ഓറഞ്ചു തോട്ടം തേടി കുന്ന് കയറിയത്, എല്ലാം ഒളിമങ്ങാതെ കിടക്കുന്നുണ്ട് രാമൻകുട്ടി നായരുടെ മനസ്സിൽ. 1962 മുതലുള്ള ചരിത്രങ്ങൾ സപ്ലിമെന്റുകളുടെയും പേജുകളുടെയും രൂപത്തിൽ ഇദ്ദേഹം ഇപ്പോഴും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്.