സൗഹാർദം അടയാളപ്പെടുത്തി വൻ ക്ഷേത്രകൊടിമരം ചുരംകയറി
text_fieldsക്ഷേത്ര കൊടിമരം വയനാട് ചുരത്തിന് താഴെ അടിവാരത്ത്
വൈത്തിരി (വയനാട്): പാലക്കാട്ടുനിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള അമ്പലവയൽ മഹാശിവക്ഷേത്രത്തിലേക്കുള്ള കൊടിമരം വയനാട് ചുരം എന്ന കടമ്പ കടന്നത് ചുരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ. 51 അടി നീളമുള്ള കൊടിമരം, സമിതി പ്രവർത്തകരുടെ ഒത്തൊരുമയോടെയുള്ള പ്രവർത്തനത്തിൽ ഒരു മണിക്കൂർകൊണ്ട് അടിവാരത്തുനിന്നും ചുരത്തിന് മുകളിൽ ലക്കിടിയിലെത്തിച്ച് അമ്പലകമ്മിറ്റി ഭാരവാഹികളെ ഏൽപിച്ചു. 2000 വർഷത്തിലധികം പഴക്കമുള്ളതാണ് അമ്പലവയൽ മഹാ ശിവക്ഷേത്രം.
ക്ഷേത്രത്തിന്റെ പുനരുദ്ധാരണം പൂർത്തിയായിട്ടുണ്ട്. പുനഃപ്രതിഷ്ഠക്കുവേണ്ടി പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി താലൂക്കിലെ മംഗലം ഡാം പ്രദേശത്തുനിന്ന് ഞായറാഴ്ച വൈകീട്ട് ആറര മണിക്കാണ് കൊടിമരവുമായുള്ള വാഹനം പുറപ്പെട്ടത്. തിങ്കളാഴ്ച പുലർച്ച മൂന്നരക്ക് കൊടിമരം പേറിയുള്ള വാഹനം അടിവാരത്തെത്തി.
വാഹനത്തിനു മുന്നിലും പിന്നിലുമായി സമിതി പ്രവർത്തകർ ഇരുവശത്തേക്കുമുള്ള വാഹനഗതാഗതം നിയന്ത്രിച്ചാണ് കൊടിമരം നീങ്ങിയത്. ഏഴ്, എട്ട്, ഒമ്പത് വളവുകളിൽ നീളമുള്ള കൊടിമരം വളഞ്ഞുകിട്ടാൻ ഏറെ പ്രയാസപ്പെട്ടു. നാലരക്ക് കൊടിമരം ക്ഷേത്രം ഭാരവാഹികൾ ചുരത്തിന് മുകളിൽ സ്വീകരിച്ചു.
ലക്കിടി അമ്പലത്തിലെ കർമങ്ങളും കഴിഞ്ഞ് ആറുമണിക്കാണ് പിന്നീട് പുറപ്പെട്ടത്. തിങ്കളാഴ്ച ഉച്ച മൂന്നുമണിയോടെ അമ്പലവയൽ ക്ഷേത്രമുറ്റത്തെത്തി. സമിതി പ്രസിഡന്റ് മൊയ്തു മുട്ടായിയുടെ നേതൃത്വത്തിൽ പ്രവർത്തകർ നടത്തിയ പ്രയത്നം ഏറെ ശ്ലാഘനീയവും മാതൃകയാക്കേണ്ടതുമാണെന്ന് ക്ഷേത്രം പ്രസിഡന്റ് എസ്. വെങ്കടേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
അർധരാത്രി ഉറക്കമിളച്ചു ആംബുലൻസുകളടക്കമുള്ള സംവിധാനങ്ങളുമായി നടത്തിയ പ്രവർത്തനം സന്തോഷപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. സമിതി സെക്രട്ടറി പി.കെ. സുകുമാരൻ, അബ്ദുൽ ലത്തീഫ്, എ.യു. ഷജീർ, കെ. ലത്തീഫ്, സമറുദ്ദീൻ, ജബ്ബാർ കൈതപ്പൊയിൽ, അഹമ്മദ് കുട്ടി എന്നിവരും പ്രയത്നത്തിൽ പങ്കാളികളായി.