കണ്ടെയ്നർ ലോറി കുടുങ്ങി;കുരിക്കിലമർന്ന് ചുരം
text_fieldsവയനാട് ചുരത്തിൽ ഞായറാഴ്ചയുണ്ടായ ഗതാഗതക്കുരുക്ക്
വൈത്തിരി: വയനാട് ചുരത്തിൽ ആറാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങിയതിനെ തുടർന്ന് മണിക്കൂറുകളോളം ചുരത്തിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു. ഞായറാഴ്ച രാവിലെ ആറു മണിയോടെയാണ് ചുരം കയറുകയായിരുന്ന കണ്ടെയ്നർ ലോറി കേടായത്. അവധി ദിനമായതിനാൽ നൂറുകണക്കിന് വാഹനങ്ങൾ ചുരത്തിൽ കുടുങ്ങി. നിരവധി ദീർഘദൂര ബസുകളും ആംബുലൻസ് അടക്കമുള്ള വാഹനങ്ങളും കുരുക്കിൽപെട്ടു. ഉച്ചക്ക് പന്ത്രണ്ടരയോടെ ലോറി നീക്കിയെങ്കിലും വാഹനപ്പെരുപ്പം മൂലം ഗതാഗതകുരുക്ക് മണിക്കൂറുകൾ നീണ്ടു. ചുരം കടക്കാൻ മണിക്കൂറുകളെടുത്തു.
ആറാം വളവിൽ കുടുങ്ങിയ കണ്ടെയ്നർ ലോറി
ഇതിനിടെ, കോഴിക്കോട് റോയൽ ക്ലബ് അടിവാരം മുതൽ ലക്കിടി വരെ നടത്തിയ കൂട്ടയോട്ടം താറുമാറായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പോണ്ടിച്ചേരിയിൽനിന്നും എത്തിയ നൂറ്റിയിരുപതോളം പേരാണ് ഓട്ടത്തിൽ പങ്കെടുത്തത്. അടിവാരം പൊലീസ്, ഹൈവേ പൊലീസ്, ചുരം സംരക്ഷണ സമിതി പ്രവർത്തകർ എന്നിവർ ഗതാഗതം നിയന്ത്രിച്ചു.


