വയനാട് ചുരം അഥവാ ദുരിതക്കയം
text_fieldsഞായറാഴ്ച വയനാട് ചുരത്തിലുണ്ടായ ഗതാഗതക്കുരുക്ക്
വൈത്തിരി: വയനാട് ചുരം യാത്രക്കാർക്ക് ഗതികേടുതന്നെ. തുടർച്ചയായ ദിവസങ്ങളിൽ ചുരം റോഡിൽ ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയാണ്. ബസുകളടക്കം വലിയ വാഹനങ്ങൾ റോഡിൽ കേടായി കുടുങ്ങിയതോടെ ഞായറാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം. വ്യോമപാതയോ റെയിൽ പാളങ്ങളോ ജല ഗതാഗതമോ ഇല്ലാത്ത വയനാടിന് റോഡ് യാത്ര മാത്രമാണ് ഏക ആശ്രയം. ജില്ലയുടെ പലഭാഗങ്ങളിലും ചുരം റോഡുകളുണ്ടെങ്കിലും പ്രധാനപ്പെട്ട ചുരം കോഴിക്കോട് കൊല്ലഗൽ ദേശീയപാത 766 കടന്നുപോകുന്ന വയനാട് ചുരം റോഡാണ്. വയനാട്ടിലേക്ക് തെക്കൻ ജില്ലകളിൽനിന്നുമുള്ള സഞ്ചാരത്തിനും ചരക്കുകടത്തിനും ആശ്രയിക്കുന്നത് ഈ ചുരമാണ്.
ഞായറാഴ്ച ചുരം കയറാൻ രണ്ടര മണിക്കൂറിലധികമാണ് യാത്രക്കാർക്ക് വേണ്ടിവന്നത്. രാവിലെ കെ.എസ്.ആർ.ടി.സി ബസ് ആറാം വളവിൽ കുടുങ്ങിയതോടെയാണ് ഗതാഗതക്കുരുക്ക് തുടങ്ങിയത്. മറ്റു മൂന്നിടങ്ങളിലായി ബസുകളടക്കം വാഹനങ്ങൾ കേടുവന്ന് റോഡിൽ കിടന്നതോടെ കുരുക്ക് കൂടുതൽ മുറുകി. ഇതിനിടയിലൂടെ വരി തെറ്റിച്ചു തിരുകിക്കയറുന്ന വാഹനങ്ങളുണ്ടാക്കുന്ന കുരുക്ക് വേറെയും.
ചുരം ആറാംവളവിൽ കേടുവന്ന കെ.എസ്.ആർ.ടി.സി ബസ്
വൈകീട്ട് നാലിന് അടിവാരം മുതൽ ലക്കിടി വ്യൂ പോയന്റ് വരെ നീണ്ട വാഹനനിര ഉണ്ടായിരുന്നുവെങ്കിൽ വൈകീട്ടോടെ അത് വൈത്തിരി വരെ നീണ്ടു. എ.സി പ്രവർത്തിക്കാത്ത കാറുകളിലും കെ.എസ്.ആർ.ടി.സി അടക്കമുള്ള ബസുകളിലും യാത്രചെയ്തവരുടെ ദുരിതം ഇരട്ടിയായിരുന്നു. ആശുപത്രികളിലേക്കുള്ള രോഗികളടക്കം ആയിരക്കണക്കിനാളുകളാണ് റോഡിൽ കുരുങ്ങിയത്. ജോലിയാവശ്യാർഥം റെയിൽവെ സ്റ്റേഷനിലും വിമാനത്താവളത്തിലേക്കുള്ളവരും കുടുങ്ങി.
പണ്ട് ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയതാണ് ചുരം റോഡ്. വാഹനങ്ങളുടെ ക്രമാതീതമായ വർധനക്കാവശ്യമായ നവീകരണം വരുത്താത്തതും ഗതാഗതക്കുരുക്കിന് കാരണമാണ്. ഏകദേശം 35,000 വാഹനങ്ങളാണ് ഇതിലൂടെ കടന്നു പോകുന്നത്. അടിവാരത്തുനിന്ന് ലക്കിടിയിലെത്താൻ അല്ലെങ്കിൽ തിരികെ പോകാൻ തിരക്കൊന്നുമില്ലെങ്കിൽ 20-25 മിനിറ്റ് സമയമാണുള്ളത്. തിരക്കുള്ള ദിവസങ്ങളിലാണെങ്കിൽ 35-40 മിനിറ്റെടുക്കും. സ്കൂൾ അവധിയായതിനാൽ വിനോദസഞ്ചാരികൾ അടക്കമുള്ളവർ വയനാടിനെ ലക്ഷ്യമാക്കിയാണെത്തുന്നത്. ശനി, ഞായർ തുടങ്ങിയ ദിനങ്ങളിൽ ചുരത്തിലെ യാത്രാദുരിതം കൂടുകയാണ്.