വയനാടിന് ഇനി തനത് സ്പീഷിസുകൾ
text_fieldsജില്ല പക്ഷി ബാണസുര ചിലപ്പൻ, തുമ്പി വയനാടൻ തീക്കറുപ്പൻ, ഉരഗം ചെങ്കറുപ്പൻ, പുഷ്പം കായാമ്പു, മത്സ്യം
പൂക്കോടൻ പരൽ , മരം കാട്ടുചാമ്പ, ഉഭയജീവി മഞ്ഞക്കരയൻ മരത്തവള, പൈതൃക വൃക്ഷം പന്തപ്പയിൽ, ശലഭം കരുനീലക്കടുവ , മൃഗം തേങ്കോലൻ
കൽപറ്റ: ജില്ലയുടെ ജൈവവൈവിധ്യ പൈതൃകം സംരക്ഷിക്കുന്നതിന് വയനാടിന് ഇനി തനത് സ്പീഷിസുകൾ. സംസ്ഥാന ജൈവവൈവിധ്യ ബോർഡും ജില്ല പഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയും ജില്ല ആസൂത്രണ സമിതിയും ചേർന്ന് ജില്ലയുടെ പക്ഷി, വൃക്ഷം, മൃഗം, മത്സ്യം, ചിത്രശലഭം, പുഷ്പം, തുമ്പി, പൈതൃക മരം, ഉരഗം, തവള എന്നിവ പ്രഖ്യാപിച്ചു.
വയനാട്ടിൽ ഉയരം കൂടിയ മലകളിലെ ചോലക്കാടുകളിൽ മാത്രം കാണാനാകുന്ന തനതു പക്ഷിയായ ബാണാസുര ചിലപ്പന ജില്ലയുടെ പക്ഷിയായും തേങ്കോലനെ ജില്ലയുടെ മൃഗമായും പ്രഖ്യാപിച്ചു. പ്രധാനമായും മാംസഭോജിയായ തേങ്കോലൻ കൂടുതലും മരങ്ങളിലാണ് വസിക്കുന്നത്. ചിലപ്പോൾ നിലത്തുകൂടിയും സഞ്ചരിക്കും.
മലയണ്ണാൻ, കൂരമാൻ, ചെറുപക്ഷികൾ, ചെറു ഉരഗങ്ങൾ, ഷഡ്പദങ്ങൾ എന്നിവയെ വേട്ടയാടുകയും ഇലകൾ, പഴങ്ങൾ എന്നിവയും ആഹരിക്കുകയും ചെയ്യും. ബ്രഹ്മഗിരി, പേരിയ, ബാണാസുരൻ, കുറിച്ച്യ മല, ക്യാമൽസ് ഹമ്പ് മലകളിലെ കാടുകളിലും വളരെ അപൂർവമായി കാണാം. വയനാടൻ കാടുകളിൽ ഏറ്റവുമധികം വളരുന്ന ചെറുമരമായ കാട്ടു ചാമ്പയാണ് ജില്ലയുടെ വൃക്ഷം.
സമുദ്രനിരപ്പിൽ നിന്ന് 800 മുതൽ 1500 മീറ്റർ വരെ ഉയരത്തിൽ നന്നായി വളരും. പൂക്കോട് തടാകത്തിൽ കണ്ടെത്തിയ അപൂർവ മത്സ്യയിനമായ പൂക്കോടൻ പരൽ ജില്ലയുടെ മത്സ്യമായി. ചെറു തോടുകളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. വെള്ളത്തിന്റെ ഗുണനിലവാരം കുറയുന്നതിനാൽ ഇവ വംശനാശ ഭീഷണി നേരിടുകയാണ്. കരിനീലക്കടുവയെ ജില്ലയുടെ ചിത്രശലഭമായും വയനാടൻ കാടുകളിൽ ഏറ്റവുമധികം കാണപ്പെടുന്ന കായാമ്പൂവിനെ ജില്ലയുടെ പുഷ്പമായും പ്രഖ്യാപിച്ചു.
മഴക്കാലത്ത് മാത്രം പുറത്തെത്തി വീണ്ടും മണ്ണിനടിയിലേക്ക് പോകുന്ന അപൂർവമായി മാത്രം കാണാൻ കഴിയുന്ന വിഷമില്ലാത്ത ചെങ്കറുപ്പനെ ജില്ലയുടെ പാമ്പായി പ്രഖ്യാപിച്ചു. കുറിച്യർമല-വെള്ളരിമല എന്നിവിടങ്ങളിലാണ് ഈ പാമ്പിനെ കണ്ടെത്തിയത്. വർഷത്തിൽ ഒരു മാസം മാത്രം കാണുന്ന വയനാടൻ തീക്കറുപ്പനെ ജില്ലയുടെ തുമ്പിയായി പ്രഖ്യാപിച്ചു. ജില്ലയുടെ പൈതൃക മരമായി പന്തപ്പയിനും തവളയായി കാപ്പിത്തോട്ടങ്ങളിൽ മാത്രം കാണപ്പെടുന്ന മഞ്ഞകരയൻ മരത്തവളയെയും പ്രഖ്യാപിച്ചു.
വയനാടിന്റെ തനത് സ്പീഷിസുകളായ വൃക്ഷം, മൃഗം, പക്ഷി, മത്സ്യം, ചിത്രശലഭം, പുഷ്പം, പൈതൃക മരം, തുമ്പി, പാമ്പ്, തവള എന്നിവ പൈതൃകമായി സംരക്ഷിക്കും. ജില്ല പ്ലാനിങ് ഓഫിസർ എം. കലാമുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി.കെ. രമേശ്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എച്ച്.ബി. പ്രദീപ്, ജില്ല ആസൂത്രണ സമിതിയംഗം എ.എൻ. പ്രഭാകരൻ, ബി.എം.സി ജില്ല കൺവീനർ ടി.സി. ജോസഫ്, ജൈവ വൈവിധ്യ ബോഡ് ജില്ല കോഓഡിനേറ്റർ ശ്രീരാജ് എന്നിവർ പങ്കെടുത്തു.


