യുവജനങ്ങള്‍ക്ക് സൗജന്യതൊഴിൽ പരിശീലനവുമായി കുടുംബശ്രീ
text_fieldsകൽപറ്റ: ഗ്രാമീണ മേഖലയിലെ യുവജനങ്ങള്‍ക്ക് സൗജന്യ നൈപുണ്യ പരിശീലനം നല്‍കി തൊഴില്‍ ഉറപ്പാക്കാന്‍ കുടുംബശ്രീ. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന പദ്ധതിയുടെ ഭാഗമായാണ് യുവജനങ്ങള്‍ക്ക് നൈപുണ്യവികസനത്തിനും തൊഴില്‍ നേടാനും അവസരമൊരുങ്ങുന്നത്.
2027 ഡിസംബറിനുളളില്‍ 30272 പേര്‍ക്ക് പരിശീലനവും തൊഴിലും ലഭ്യമാക്കാനാണ് പദ്ധതി. ഇതില്‍ 2025-26 കാലയളവില്‍ 1211 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കി. ബാക്കിയുളള 29,061 പേര്‍ക്കുകൂടി തൊഴില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. രാജ്യത്തെ പ്രമുഖ പരിശീലക ഏജന്‍സികള്‍ മുഖേനയാണ് തൊഴില്‍ പരിശീലനം നല്‍കുക. കുടുംബശ്രീയുടെ പിന്തുണയോടെ ജോലിയും ഉറപ്പുവരുത്തും. സെപ്റ്റംബർ പകുതിയോടെ കോഴ്സുകള്‍ ആരംഭിക്കും. 18നും 35നും ഇടയില്‍ പ്രായമുളളവര്‍ക്ക് പദ്ധതിയില്‍ ചേരാം. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, പട്ടികവര്‍ഗ വിഭാഗക്കാര്‍ എന്നിവര്‍ക്ക് 45 വയസ്സുവരെയാണ് പ്രായപരിധി.
പത്താം ക്ലാസ് മുതല്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ക്ക് വിദ്യാഭ്യാസ യോഗ്യതക്കും അഭിരുചിക്കും അനുസൃതമായി കോഴ്സുകള്‍ തിരഞ്ഞെടുക്കാം. കോഴ്സ് ഫീ, യൂനിഫോം, താമസം, ഭക്ഷണം, പഠന സാമഗ്രികള്‍ ഉള്‍പ്പെടെ സൗജന്യമായി ലഭിക്കും. എ.ഐ ഡെവലപ്പര്‍, സൈബര്‍ സെക്യൂരിറ്റി, ഡ്രോണ്‍ ഓപറേറ്റര്‍, ഹോട്ടല്‍ മാനേജ്മെന്‍റ്, മെഷീന്‍ ഓപറേറ്റര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഓട്ടോമോട്ടിവ്, ഹെല്‍ത്ത് കെയര്‍, മീഡിയ ആന്‍ഡ് എന്‍റര്‍ടെയ്ന്‍മന്‍റ്, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി, റീട്ടെയ്ല്‍ മാനേജ്മെന്‍റ്, ലോജിസ്റ്റിക്സ് ടൂറിസം, ലോജിസ്റ്റിക്സ്, എയ്റോസ്പേസ് ആന്‍ഡ് ലോജിസ്റ്റിക്സ്, ഹെല്‍ത്ത് കെയര്‍, ഇന്‍സ്ട്രമന്‍റേഷന്‍ ആന്‍ഡ് ഓട്ടോമേഷന്‍, ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് തുടങ്ങി 27ഓളം കോഴ്സുകളില്‍ നൈപുണ്യ പരിശീലനം ലഭ്യമാക്കും. പഠനത്തോടനുബന്ധിച്ച് പുതിയ വ്യവസായ മേഖലകളില്‍ പ്രായോഗിക പരിശീലനവും നല്‍കും.


