വയോധികയെ കടിച്ചുകൊന്ന തെരുവ് നായെ നാട്ടുകാർ കൊന്നു
text_fieldsനായ കടിച്ചുകൊന്നു വയോധിക
എരുമപ്പെട്ടി: വെള്ളറക്കാട് കൊല്ലൻപടിയിൽ കിടപ്പ് രോഗിയായ വയോധികയെ വീട്ടിൽ കയറി കടിച്ചുകൊന്ന തെരുവ് നായെ നാട്ടുകാർ പിടികൂടി കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതർ നിയോഗിച്ച വന്യജീവി സംരക്ഷകനാണ് വെള്ളിയാഴ്ച പുലർച്ച ഒന്നോടെ വെള്ളറക്കാട് ക്രിസ്ത്യൻ പള്ളിക്ക് സമീപം നായെ പിടികൂടിയത്. പിന്നീട് നാട്ടുകാർ തല്ലിക്കൊല്ലുകയായിരുന്നു. മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ നായെ പോസ്റ്റ്മോർട്ടം നടത്തിയ ഫലം പുറത്തുവന്നപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
ഇതോടെ തെരുവ് നായുടെ ആക്രമണത്തിനിരയായ പരിസരപ്രദേശത്തെ മറ്റു വളർത്തുനായ്ക്കൾക്ക് കടങ്ങോട് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ വാക്സിനേഷൻ നൽകി. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് കിടപ്പുരോഗിയായ കാർത്യായനിയെ (84) നായ വീട്ടിൽ കയറി ആക്രമിച്ച് കൊന്നത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മകൻ ദേവദാസിനും സമീപവാസി ഉദയരാജിനും നായുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവർക്കും പ്രതിരോധ കുത്തിവെപ്പ് നൽകി.


