പച്ചത്തുരുത്തിെല ചുവപ്പാണോ തൃത്താല?
text_fieldsകെ.ആര്. നാരായണനുശേഷം ഐക്യമുന്നണിയെ കൈവിട്ട ഒറ്റപ്പാലം ലോക്സഭ പിന്നീടങ്ങോട്ട് ഇടതുപക്ഷത്തിന്റെ അധീനതയിലായി. അതിന് സുപ്രധാന പങ്കുവഹിച്ച മണ്ഡലമായിരുന്നു തൃത്താല. പീന്നീട് നടന്ന പുനർ നിര്‍ണയത്തില്‍ ഇടതുപക്ഷത്തിന്റെ ആധിപത്യത്തിന് അന്ത്യം കുറിക്കാനെന്നോണം തൃത്താലയെ ലീഗിന്റെ ഉരുക്കുകോട്ടയായ പൊന്നാനിയിലേക്ക് പറിച്ചുനട്ടു. അതിനുശേഷമുള്ള ലോക്സഭയിലെല്ലാം തൃത്താല അടക്കം ലോക്സഭ മണ്ഡലം ലീഗിന്റെ ആധിപത്യത്തിലാണ്.
എന്നാല്‍ നിയമസഭയിലേക്ക് തുടര്‍ച്ചയായ നാലുതവണ എല്‍.ഡി.എഫ് പ്രതിനിധിയാണ് തൃത്താലയെ പ്രതിനിധീകരിച്ചിരുന്നത്. പിന്നീട് രണ്ട് തവണ യു.ഡി.എഫ് യുവതയുടെ നായകനാക്കി വി.ടി. ബല്‍റാമിലൂടെ തൃത്താലയെ കൈപ്പിടിയിലാക്കി. കഴിഞ്ഞ നിയമസഭയിലേക്കുള്ള മത്സരം തൃത്താലയിലെ കണക്കുകള്‍ മാറ്റിമറിച്ചു. എം.ബി. രാജേഷും വി.ടി. ബല്‍റാമും തമ്മിലായിരുന്നു ഇഞ്ചോടിഞ്ച് മത്സരം. എന്നാല്‍ ഫലം പുറത്തുവന്നതോടെ എം.ബി. രാജേഷിന് 3173 വോട്ടിന്റെ ഭൂരിപക്ഷം.
നേരത്തെ ബല്‍റാമിന്റെ കന്നിവിജയത്തിലെ ഭൂരിപക്ഷവും ഇതുതന്നെയായിരുന്നു. രണ്ടാംതവണ ബല്‍റാമിന് 10,000ത്തിന് മുകളില്‍ ഭൂരിപക്ഷമെത്തിക്കാനായി. ഇരുപാര്‍ട്ടികള്‍ക്കും അണിയറയിലുള്ള ചില അസ്വാരസ്യങ്ങളുടെ പ്രതിഫലനമാണ് വിജയ പരാജയങ്ങളും വോട്ടിങ് നിലയിലെ ഏറ്റകുറച്ചിലുകളും.
എം.ബി. രാജേഷ് സ്പീക്കറും മന്ത്രിയുമായതോടെ തൃത്താലക്കാരും ഏറെ പ്രതീക്ഷയോടെതന്നെയായിരുന്നു. നാലുതവണ തുടര്‍ച്ചയായുള്ള കാലഘട്ടത്തിലൊന്നുമില്ലാത്ത വികസനപദ്ധതികള്‍ തൃത്താലയില്‍ കൊണ്ടുവരുന്നുണ്ടെന്ന സമാശ്വാസവും കഴിഞ്ഞ ചില പദ്ധതികളുടെ പൂര്‍ത്തീകരണങ്ങളും തുടക്കകാരനെന്നനിലയില്‍ ജനമനസ്സുകളെ കീഴ്പ്പെടുത്തിയെന്നത് വിസ്മരിക്കാനാവില്ല.
എടുത്തുപറയതക്ക എം.പി ഫണ്ടുകളൊന്നും തൃത്താലയെ സംബന്ധിച്ച് ലഭിച്ചില്ലെന്ന നിരാശ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ഇടയിലുമുണ്ട്. തൃത്താലക്കാരെ എത്ര അവഗണിച്ചാലും പൊന്നാനിയില്‍ എം.പി സ്ഥാനം നഷ്ടപ്പെടില്ലെന്ന ആത്മവിശ്വാസവും യു.ഡി.എഫിനുണ്ട്. ഭൂരിപക്ഷത്തിലെ ചില്ലറ വ്യതിയാനമല്ലാതെ പാര്‍ട്ടിക്കും സീറ്റിനും ഒന്നും സംഭവിക്കില്ല. 1977മുതല്‍ ബനാത്ത് വാലയിലൂടെ പൊന്നാനി എന്നും ലീഗിന്റെ കുത്തകയാെണന്നത് മാറ്റി ചരിത്രമെഴുതാനും ആവില്ല.
നിയസഭയിലെ വിജയം ലോക്സഭയിലും തൃത്താലയെ വെച്ച് ആവര്‍ത്തിക്കാനാവുമെന്ന എല്‍.ഡി.എഫിന്റെ കണക്ക് കൂട്ടൽ. അത് പൊന്നാനിയില്‍ ലയിച്ചുനില്‍ക്കുന്ന കാലത്തോളം സാധ്യമല്ലെന്നതാണ് യു.ഡി.എഫിന്റെ വിശ്വാസം.