Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭാര്യയുടെ...

ഭാര്യയുടെ സ്ഥാനാർഥിത്വം; ഗോവിന്ദനെ പരോക്ഷമായി വിമർശിച്ച് എം.എ. ബേബി

text_fields
bookmark_border
ഭാര്യയുടെ സ്ഥാനാർഥിത്വം; ഗോവിന്ദനെ പരോക്ഷമായി വിമർശിച്ച് എം.എ. ബേബി
cancel

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിലുണ്ടായ തോൽവിയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ പരോക്ഷമായി വിമർശിച്ച് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. നേതാവുമായി ബന്ധപ്പെട്ട ഒരാളെ സ്ഥാനാർഥിയാക്കുന്നത് പാർട്ടിയെ മൊത്തത്തിൽ കടന്നാക്രമിക്കാൻ മാധ്യമങ്ങൾക്ക് അവസരം നൽകുമെന്ന് തോന്നിയാൽ, അത് ഒഴിവാക്കാനുള്ള ഔചിത്യം ബന്ധപ്പെട്ട നേതാവ് തന്നെ കാണിക്കണമെന്നായിരുന്നു ബേബിയുടെ പരാമർശം. മലപ്പുറത്ത് ഇ.എം.എസിന്‍റെ ലോകം ദേശീയ സെമിനാറിന്‍റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബേബി.

‘ബന്ധുക്കളെ സ്ഥാനാർഥിയാക്കുമ്പോൾ ഔചിത്യം പാലിക്കണമായിരുന്നു. ചിലർ അവരുടെ അർഹത കൊണ്ട് സ്ഥാനാർഥിയാകുമ്പോൾ അവരുടെ ബന്ധുത്വം പറഞ്ഞ് ബൂർഷ്വാ മാധ്യമങ്ങൾ കടന്നാക്രമിക്കും. അതിന്റെ പിന്നാലെ നമ്മൾ പോകാൻ പാടില്ല. അതേസമയം, അർഹതയുള്ളയാളെ ഇവിടെ സ്ഥാനാർഥി ആക്കുമ്പോൾ ബൂർഷ്വാ മാധ്യമങ്ങൾ അതിനെ വലിയ വിഷയമാക്കിയെടുത്ത് നമ്മുടെ പാർട്ടിയെയും സ്ഥാനാർത്ഥിയെയും ഒക്കെ കടന്നാക്രമിച്ചേക്കാം എന്ന് തിരിച്ചറിഞ്ഞ് ഔചിത്യപൂർവ്വം അത് വേണ്ട അതിനുപകരം മറ്റൊരാൾ മതി എന്ന് തീരുമാനിക്കാൻ സാധ്യതയുണ്ടെങ്കിൽ, ഞാനുമായി ബന്ധപ്പെട്ട ഒരാളാണെങ്കിൽ അതിൽ ഞാൻ മുൻകൈയെടുക്കണം. ആ ഒരു വശവുമുണ്ട്.’

കണ്ണൂരി​ലെ സ്ഥാനാർത്ഥിത്വത്തിന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ഉണ്ടായില്ലയെന്ന് ജില്ല കമ്മിറ്റി തന്നെ സ്വയംവിമർശനം നടത്തുകയും അത് സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയും ചെയ്തിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തദ്ദേശ തെരഞ്ഞെടുപ്പിൽ കുടുംബാംഗങ്ങൾ മത്സരിച്ച ഇടങ്ങളിലെല്ലാം ജനങ്ങൾ അവരെ തിരഞ്ഞുപിടിച്ച്‌ തോൽപ്പിച്ചിട്ടുണ്ടെന്ന് പാർട്ടി വിലയിരുത്തി റിപ്പോർട്ട് ചെയ്തിരുന്നു. എന്നിട്ടും നിയമസഭ തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് ഇത് ആവർത്തിച്ചുവെന്നായിരുന്നു ചോദ്യം. ഇതിനോട് പ്രതികരിക്കവെയാണ് ബേബി എം.വി.ഗോവിന്ദനെ പരോക്ഷമായി വിമർശിച്ചത്.

വിഷയത്തിൽ മാധ്യമങ്ങൾ ഇരട്ടത്താപ്പ് സ്വീകരിക്കുന്നുവെന്ന വിമർശനവും ബേബി ഉയർത്തി. യു.ഡി.എഫിന്റെ കാര്യത്തിൽ അച്ഛൻ, മകൻ, ഭാര്യ, ഭർത്താവ് തുടങ്ങിയ ബന്ധങ്ങളുള്ള ഒട്ടേറെപ്പേർ സ്ഥാനാർഥികളാകുകയും വിജയിക്കുകയും ചെയ്തിട്ടും മാധ്യമങ്ങൾ അത് പ്രശ്‌നമാക്കാറില്ല. എന്നാൽ, സി.പി.എമ്മിൽ അത്തരത്തിലുള്ള ആക്ഷേപം വന്നത് രണ്ടോ മൂന്നോ കേസുകളിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കമ്യൂണിസ്റ്റുകാർ ഒന്നാമതായി ജനസേവകരാണെന്നും ഏതു സാഹചര്യത്തിലും അവരോട് മാന്യമായും സ്‌നേഹത്തോടെയും പെരുമാറണമെന്നും ബേബി ഓർമിപ്പിച്ചു. താഴെത്തട്ടിൽ ജനങ്ങളുമായി ബന്ധം മുറിഞ്ഞുപോകുന്നത് പ്രസ്ഥാനത്തിന് ദോഷം ചെയ്യും. വിമർശനങ്ങളെയും സ്വയംവിമർശനങ്ങളെയും പാർട്ടി പ്രോത്സാഹിപ്പിക്കണമെന്നും കൂട്ടിച്ചേർത്തു.


Show Full Article
TAGS:M A Baby MV Govindan CPM kerala politics 
News Summary - MA Baby indirectly criticizes MV Govindan over candidate selection in Taliparamba
Next Story