കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റ ഭർത്താവ് പിടിയിൽ
text_fieldsകൊല്ലം: കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ. യുവതി പരാതി നൽകിയതിനു പിന്നാലെ ഒളിവിൽ പോയ ഭർത്താവിനെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. നാല് വയസ്സുള്ള മകളുടെ മുന്നിൽ വച്ച് ഇയാൾ ലൈംഗികവൈകൃതം കാണിച്ചു എന്നും പരാതിയിൽ പറയുന്നു. ഈ മാസം 14നാണ് വിദേശത്ത് താമസിക്കവെ ഇവർ നാട്ടിലെത്തിയത്. അവിടെ വച്ച് സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റുവെന്നും ചോദ്യം ചെയ്തപ്പോൾ മർദിച്ചുവെന്നുമാണ് യുവതിയുടെ പരാതി. വർഷങ്ങളായി യു.കെയിലായിരുന്നു ദമ്പതികൾ. നാട്ടിലെത്തിയ ശേഷം ഇയാളെ കൗൺസലിങിനു വിധേയമാക്കിയെന്നും യുവതി പറയുന്നു.
അതേ സമയം മകളുടെ മുന്നിൽ വച്ച് ലൈംഗിക വൈകൃതം കാണിച്ചതിനാൽ ഇയാൾക്കെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്. കുട്ടി പിതാവിനെതിരെ മൊഴി നൽകുകയും ചെയ്തിരുന്നു. പിന്നാലെയാണ് പോക്സോ വകുപ്പ് ചുമത്തിയത്.
നീണ്ട 10 വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. പ്രതി അശ്ലീല വിഡിയോകൾക്ക് അടിമയാണെന്നും നിരന്തരം കിടപ്പറ ദൃശ്യങ്ങൾ പകർത്തുമായിരുന്നെന്നും കുളിമുറിയിൽ ഒളിക്യാമറ വച്ചിരുന്നുവെന്നും യുവതി മൊഴി നൽകി. ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകൾക്കു വിറ്റ് പണം സമ്പാദിക്കുകയും മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാൻ നിർബന്ധിക്കുകയും ചെയ്തെന്നും പറയുന്നു.


