തകർന്ന കെട്ടിടത്തിൽ വയോധികൻ കുടുങ്ങിയത് ആരും അറിഞ്ഞില്ല; ദാരുണാന്ത്യം പുറത്തറിഞ്ഞത് അഞ്ചുദിവസത്തിന് ശേഷം
text_fieldsമരിച്ച കുട്ടപ്പൻ
അടിമാലി: കനത്ത മഴയിൽ കല്ലാർകുട്ടിയിൽ തകർന്നു വീണ കെട്ടിടത്തിനുള്ളിൽ വയോധികൻ ദാരുണണമായി മരിച്ച വിവരം പുറത്തറിഞ്ഞത് അഞ്ചു ദിവസം പിന്നിട്ട ശേഷം. തുരുത്തേൽ കുട്ടപ്പനെയാണ് (80) ടൗണിലെ ആൾ താമസമില്ലാതെ കിടന്നിരുന്ന കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇദ്ദേഹം കെട്ടിടത്തിൽ കുടുങ്ങിയ വിവരം ആരും അറിഞ്ഞിരുന്നില്ല. മൂന്ന് ദിവസം മുമ്പ് കുട്ടപ്പനെ കാണാനില്ലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ശനിയാഴ്ച തകർന്ന കെട്ടിടത്തിനുള്ളിൽ നിന്ന് ബുധനാഴ്ച രാവിലെ ദുർഗന്ധം ഉയർന്നതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത കനത്ത മഴയിൽ കെട്ടിടത്തിന്‍റെ ഒരു ഭാഗം തകർന്നു വീണിരുന്നു. കുട്ടപ്പൻ ഇതിനടിയിൽപ്പെടുകയായിരുന്നുവെന്നാണ് നിഗമനം. സ്ലാബിനടിയിലായാണ് മൃതദേഹം കിടന്നിരുന്നത്.
അടിമാലിയിൽ നിന്ന് എത്തിയ ഫയർ ഫോഴ്‌സ് അധികൃതരും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുത്തു. അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം സംസ്കരിച്ചു. ഭാര്യ പരേതയായ ഭവാനി. മക്കൾ: മിനി, പുരുഷോത്തമൻ, അഭിലാഷ്, പരേതയായ അജിത, മരുമക്കൾ: റെജി, ബിന്ദു, സിന്ധു, പരേതനായ ഭാസി.