'നാല് വാരിയെല്ലുകൾ പൊട്ടി, ചൂരൽ കൊണ്ട് അടിയേറ്റ പാട്'; പൊലീസ് വിട്ടയച്ചയാളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം
text_fieldsപത്തനംതിട്ട: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചയാൾ മരിച്ച സംഭവത്തിൽ ദുരൂതയാരോപിച്ച് കുടുംബം. മാർച്ച് 22നാണ് കോയിപ്രം സ്വദേശി സുരേഷിനെ(43) വീട്ടിൽ നിന്ന് ഏതാണ്ട് 25കിലോമീറ്റർ അകലെയുള്ള ഒരു കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സുരേഷിന്റെ നാല് വാരിയെല്ലുകൾ പൊട്ടിയതായും ശരീരത്തിന് പിന്നിൽ ചൂരൽകൊണ്ട് അടിയേറ്റത് പോലുള്ള പാടുകൾ ഉള്ളതായും പരാമർശമുണ്ട്.
കഞ്ചാവ് ബീഡി വലിച്ചുവെന്ന് ആരോപിച്ച് മാർച്ച് 16-ാം തീയതിയാണ് സുരേഷിനെ കോയിപ്രം പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നു. പിന്നീട് വിട്ടയക്കുകയും വീണ്ടും ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ വിളിപ്പിക്കുകയും ചെയ്തു. 20ാം തിയതി വീട്ടിൽ മൂന്ന് പേർ വന്ന് സുരേഷിനെ വാഹനത്തിൽ കൂട്ടികൊണ്ടുപോയെന്നാണ് മാതാവ് പറയുന്നത്. പരാതിയുമായി പിന്നീട് പൊലീസ് സ്റ്റേഷനിൽ പോയപ്പോൾ ഞങ്ങൾ കൊണ്ടുവന്നിട്ടില്ലെന്ന മറുപടിയാണ് പൊലീസ് നൽകിയതെന്ന് സുരേഷിന്റെ അമ്മ പറയുന്നു. പിന്നീടാണ് സുരേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.
പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നിട്ടും പൊലീസ് അന്വേഷണം മുന്നോട്ടുപോകാത്തതിനെ തുടർന്നാണ് ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് വന്നത്. എന്നാൽ, സുരേഷിന്റെ മരണവും കസ്റ്റഡിയും തമ്മിൽ ഒരു ബന്ധവുമില്ലെന്നാണ് കോയിപ്രം പൊലീസ് പറയുന്നത്.