Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൈ മുറിച്ചു മാറ്റിയ...

കൈ മുറിച്ചു മാറ്റിയ സംഭവം; വിനോദിനിക്ക് 21 വയസ് വരെ സൗജന്യ വിദ്യാഭ്യാസവും ചികിത്സയും, നിര്‍ണായക ഇടപെടലുമായി ഹൈകോടതി

text_fields
bookmark_border
കൈ മുറിച്ചു മാറ്റിയ സംഭവം; വിനോദിനിക്ക് 21 വയസ് വരെ സൗജന്യ വിദ്യാഭ്യാസവും ചികിത്സയും, നിര്‍ണായക ഇടപെടലുമായി ഹൈകോടതി
cancel

കൊച്ചി: ചികിത്സപ്പിഴവിനെ തുടർന്ന് വിദ്യാർഥിനിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തിൽ പാലക്കാട് പല്ലശ്ശന സ്വദേശിനിയായ ഒമ്പതുകാരിക്ക് 21 വയസ്സാകുന്നതുവരെ സൗജന്യ വിദ്യാഭ്യാസവും ചികിത്സയും ഉറപ്പുവരുത്തണമെന്ന് ഹൈകോടതി. കുട്ടിയുടെ വൈകല്യം ഭാവിയിൽ ജോലി ലഭിക്കുന്നതിന് തടസ്സമാകരുതെന്നും കോടതി സർക്കാറിനോട് നിർദേശിച്ചു.

പാലക്കാട് ജില്ല ആശുപത്രിയിലുണ്ടായ സംഭവത്തിൽ വിനോദിനി എന്ന കുട്ടിക്കുണ്ടായ ദുരനുഭവം ചികിത്സപ്പിഴവിന്‍റെ ഭാഗമായി തന്നെ സംഭവിച്ചതാണെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്‍റെ നിർദേശം. വീഴ്ചക്ക് ഉത്തരവാദികളായ ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കുമെതിരെ അച്ചടക്ക, നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പി.ഡി. ജോസഫ് നൽകിയ ഹരജി തീർപ്പാക്കിയാണ് ഉത്തരവ്. കുട്ടിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ചികിത്സക്കും കൃത്രിമക്കൈ വെച്ചുപിടിപ്പിക്കാനുമായി രണ്ടുലക്ഷം രൂപ അനുവദിച്ചതായി സർക്കാർ അറിയിച്ചു.

സംഭവത്തിൽ പാലക്കാട് ജില്ല ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ ഡോ. സർഫറാസിനെ തിരിച്ചെടുക്കാൻ അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവിട്ടെങ്കിലും ഇതിനെതിരെ അപ്പീൽ നൽകാനാണ് തീരുമാനം. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിൽ, നടപടി സ്റ്റേറ്റ് അപ്പക്സ് കമ്മിറ്റിയുടെ തീരുമാനത്തിന് വിടുമെന്നും സർക്കാർ വിശദീകരിച്ചു.

ആരോഗ്യ ഡയറക്ടർ കൺവീനറായ സമിതിയാണ് പരിശോധിക്കുക. ഉത്തരവാദികളായ ജീവനക്കാർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹരജിക്കാരൻ നൽകിയ പരാതിയിൽ വിജിലൻസ് ഡയറക്ടർ അന്വേഷണം നടത്തി ഉചിത നടപടിയെടുക്കാനും കോടതി നിർദേശിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് വിനോദിനിയുടെ കൈ മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണ് കൈക്ക് പരിക്കേറ്റ നിലയിലാണ് പാലക്കാട് ജില്ല ആശുപത്രിയിലെത്തിച്ചത്. എന്നാൽ, രക്തമൊലിക്കുന്ന മുറിവിന് മുകളിൽ പ്ലാസ്റ്ററിട്ടു വിട്ടതോടെ മുറിവിൽ പഴുപ്പു വ്യാപിക്കുകയായിരുന്നു.

Show Full Article
TAGS:Medical errors free education treatment High court 
News Summary - Medical error; Free education and treatment should be ensured for the child - High Court
Next Story