സൗജന്യയാത്രയെ കുറിച്ച് വിവാദ പരാമർശം: വിശദീകരണവുമായി മന്ത്രി സി.പി. ജോൺ
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ‘പ്രിയദർശിനി’യിൽ സൗജന്യയാത്ര നടത്താൻ ആളുകൾ ഇടിച്ചുകയറുന്നുവെന്ന വിവാദ പരാമർശത്തിൽ വിശദീകരണവുമായി ഗതാഗത മന്ത്രി സി.പി. ജോൺ. ഇവിടുത്തെ തൊഴിലാളി വർഗത്തിന്റെ ആഗ്രഹം മനസ്സിലാക്കുന്നതിൽ താൻ അടക്കമുള്ള രാഷ്ട്രീയ നേതൃത്വം പരാജയപ്പെട്ടു എന്ന സ്വയം വിമർശനമാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. അത് വ്യഖ്യാനിക്കാനുള്ള അവകാശം ആർക്കുമുണ്ടെന്നും വ്യാഖ്യാനിച്ച് വിവാദമാക്കിയലും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേരളത്തിലെ പണക്കാർ പാവങ്ങളായി അഭിനയിക്കുന്നുവെന്നും പ്രിയദർശിനി ബസുകളിലേക്ക് ആളുകൾ ഇടിച്ചു കയറുന്നു എന്നുമുള്ള പരാമർശത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അങ്ങനെ താൻ പറഞ്ഞിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘ഇപ്പോഴും എൻറെ മനസ്സിലുള്ളത് പൊതുജനാരോഗ്യം, പൊതുഗതാഗതം, പൊതുവിദ്യാഭ്യാസം എന്നീ മൂന്ന് രംഗത്തും മെച്ചപ്പെടുത്തുന്നതിലേക്ക് കേരളം ഉണരണം എന്നാണ്. വിവാദമാക്കേണ്ടവർക്കാക്കാം, യാതൊരു പരാതിയും ഇല്ല.
അഞ്ച് ലക്ഷം പേരാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സിയിൽ അധികം യാത്ര ചെയ്യുന്നത്. അത്രയും പേർ യാത്ര ചെയ്യാൻ പൈസ ഇല്ലാത്തതു കൊണ്ടല്ലേ ഇതുവരെ യാത്ര ചെയ്യാതിരുന്നത്. ഞങ്ങൾക്ക് അവരോട് അങ്ങേയറ്റത്തെ കൂറും കടപ്പാടും ആണുള്ളത്. ഇനി അവരെ എങ്ങനെ സഹായിക്കാൻ പറ്റും എന്നാണ് നമ്മൾ നോക്കുന്നത്. സ്ത്രീകളാണ് ഇപ്പോൾ നമ്മുടെ കണ്ണ് തുറപ്പിച്ചത്. അവർ പറഞ്ഞ സ്റ്റേറ്റ്മെന്റുകളൊക്കെ കരളലിയിപ്പിക്കുന്നതാണ്. അതിനെയാണ് ഞാൻ അഭിനന്ദിക്കുകയും സ്വയം വിമർശനം നടത്തുകയും ചെയ്തത്. ആരെങ്കിലും വിവാദം ഉണ്ടാക്കിയതിനോട് വിരോധമില്ല, പക്ഷെ ഒരു വാക്ക് എന്നോട് ചോദിച്ചിട്ട് പറയാമായിരുന്നു എന്ന് മാത്രം.
പ്രിയദർശനി പദ്ധതിയുടെ വിജയത്തിന്റെ അടിസ്ഥാനം ഈ നാട്ടിലെ ആളുകളുടെ ബുദ്ധിമുട്ടുകളാണ്. ആ ബുദ്ധിമുട്ടുള്ള ജനതയെയാണ് നമ്മൾ അഡ്രസ് ചെയ്യേണ്ടത്. പൊതുഗതാഗതത്തിൽ ഗവൺമെന്റ് എടുത്ത സമീപനം വളരെ പോസിറ്റീവ് ആണ്. അത് നമ്മുടെ കണ്ണ് തുറപ്പിക്കണം. മുൻ ഗവൺമെന്റ് ഇത് ചെയ്തില്ലല്ലോ. ഞങ്ങൾ അടക്കം പറഞ്ഞില്ലല്ലോ. രാഹുൽ ഗാന്ധി അല്ലേ ഇത് പറഞ്ഞത്. ഞാൻ അടക്കമുള്ള ആളുകൾക്ക് ഇത്രയും ഗൗരവമായ ഒരു പ്രശ്നം പൊതുഗതാഗത രംഗത്ത് ഉണ്ട് എന്നുള്ളത് മനസ്സിലാക്കാൻ കഴിഞ്ഞില്ല. അപ്പോൾ രാഹുൽ ഗാന്ധിയെ ഞാൻ കൺഗ്രാജുലേറ്റ് ചെയ്യാനാണ് പറഞ്ഞത്. രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ ടീമുമാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പൊതുഗതാഗതം സൗജന്യമാക്കണം എന്ന നിലപാട് എടുത്തത്. ആ നിലപാട് എന്തുകൊണ്ട് വിജയിച്ചു. അത്രയും ബുദ്ധിമുട്ടാണ് ആളുകൾക്ക്.
ആശുപത്രിയിൽ അവർക്ക് കിടക്കാൻ സ്ഥലമില്ല. യാത്ര ചെയ്യാൻ കുടുംബിനികൾക്ക് പണമില്ല. തങ്ങൾ അനുഭവിക്കുന്ന പ്രയാസം മക്കൾ എങ്കിലും നേരിടരുത് എന്ന ആഗ്രഹത്തിലാണ് അവർക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നത്. അതുകൊണ്ട് ഇനി സ്കൂളുകളും നന്നാക്കണം. പല സ്കൂളുകളിലും കുട്ടികളില്ല. എന്തുകൊണ്ടാണ്? ആരുടെയും കുറ്റമല്ല. രക്ഷിതാക്കൾ കുട്ടികളെ സ്വകാര്യ സ്കൂളിലേക്ക് തള്ളിക്കയറ്റാൻ നോക്കുന്നത്, അവർക്കുണ്ടായ ദാരിദ്ര്യത്തെ മറികടക്കാൻ ഒരു മെച്ചപ്പെട്ട വിദ്യാഭ്യാസം കൊടുക്കണം എന്ന പ്രേരണയാലാണ്.
ഇവിടുത്തെ തൊഴിലാളി വർഗത്തിന്റെ ആഗ്രഹം മനസ്സിലാക്കുന്നതിൽ ഞാൻ അടക്കമുള്ള രാഷ്ട്രീയ നേതൃത്വം പരാജയപ്പെട്ടു എന്ന സ്വയം വിമർശനമാണ് ഞാൻ നടത്തിയത്. അത് വ്യഖ്യാനിക്കാനുള്ള അവകാശം ആർക്കുമുണ്ട്, അത് വ്യാഖ്യാനിക്കട്ടെ. വിവാദങ്ങൾ ആവട്ടെ. ഞാൻ ഈ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു.
പൊതുജനാരോഗ്യവും മെച്ചപ്പെട്ട പൊതുവിദ്യാഭ്യാസവും സൗജന്യ യാത്രയും അവകാശമാണ്. ആ അവകാശം ഞങ്ങൾ കൊടുത്തു. സർക്കാർ ആശുപത്രികളിലും സർക്കാർ സ്കൂളുകളിലും സൗജന്യമുണ്ട്. ആ ഡിഫറൻസ് ആണ് ഞാൻ പറഞ്ഞത്. സർക്കാർ ആശുപത്രിയിൽ പോകാതിരിക്കാൻ മാർഗമില്ല, കാരണം അവർക്ക് പൈസയില്ല. കുട്ടികൾക്ക് ഞങ്ങളെപ്പോലെ ബുദ്ധിമുട്ട് വരരുത് എന്ന ആഗ്രഹത്തിൽ സ്വകാര്യവിദ്യാലയത്തിൽ അയക്കുന്നു. ഇതിൽ കൂടുതൽ എനിക്ക് പറയാനില്ല.
ഞാൻ മന്ത്രിയായിട്ട് അധികം നാളായിട്ടില്ലല്ലോ. ഞാൻ പറഞ്ഞ കാര്യത്തിൽ വിവാദമായി കൊടുക്കുന്നതിനു മുമ്പ് എന്നെ ഒന്ന് കോൺടാക്ട് ചെയ്യുക. കോൺടാക്ട് ചെയ്താൽ ഞാൻ അത് വിശദീകരിക്കാം. അതിനു പകരം എയർ ചെയ്തിട്ട് എന്റെ അടുത്ത് വരുമ്പോൾ ആളുകൾ അത് കണ്ടു കഴിഞ്ഞിരിക്കും. സ്വകാര്യ ബസ് ഉടമകളുടെ അസോസിയേഷൻ ചടങ്ങിലാണല്ലോ ഞാൻ പങ്കെടുത്തത്. പ്രിയദർശിനി സൗജന്യ യാത്രക്കെതിരെ അവർക്ക് എതിർപ്പുണ്ട്. പക്ഷേ, ഞങ്ങൾ ഒരു ഇഞ്ച് പിന്മാറില്ല. സ്വകാര്യ ബസുകൾക്ക് അവരുടേതായ പ്രശ്നമുണ്ട്. പത്മകുമാർ കമ്മീഷൻ റിപ്പോർട്ട് വരുമ്പോൾ അവരുടെ കാര്യങ്ങളും പരിശോധിക്കും’ -മന്ത്രിപറഞ്ഞു.


