‘മനുവാദത്തിൽ ഊന്നിയ മതരാഷ്ട്രനിർമിതിയാണ് ആർ.എസ്.എസിന്‍റെ ലക്ഷ്യം; ‘ജ്ഞാനസഭ’യിൽ പങ്കെടുത്ത വി.സിമാർ അക്കാദമിക സമൂഹത്തിനു മുമ്പിൽ തലകുമ്പിട്ടു നിൽക്കേണ്ടിവരും’
text_fieldsതിരുവനന്തപുരം: സംഘപരിവാർ സംഘടന നടത്തിയ വിദ്യാഭ്യാസ സമ്മേളനമായ ‘ജ്ഞാനസഭ’യിൽ പങ്കെടുത്ത വൈസ് ചാൻസലർമാരെ രൂക്ഷമായി വിമർശിച്ച് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ. ബിന്ദു രംഗത്ത്. കേരളത്തിന്‍റെ വിശ്വാംഗീകാരമുള്ള അക്കാദമികാന്തരീക്ഷത്തെ അന്ധകാരയുഗത്തിലേക്ക് നയിക്കുകയെന്ന രഹസ്യ അജണ്ടയോടെയാണ് ആർ.എസ്.എസ് അനുകൂലികളുടെ സമ്മേളനം. അതിന് കൂട്ടുനിന്ന വൈസ് ചാൻസലർമാർ അക്കാദമിക സമൂഹത്തിനു മുമ്പിൽ ഭാവികാലമാകെ തലകുമ്പിട്ടു നിൽക്കേണ്ടിവരുമെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
“ആധുനികലോകത്തിന് ഇണങ്ങുന്ന ഒരു ഉന്നതവിദ്യാഭ്യാസപദ്ധതിയും പൊറുപ്പിക്കില്ലെന്ന വിദ്യാവിരോധവുമായി കേരളത്തിനു നേരെ സംഘപരിവാർ തിരിഞ്ഞിരിക്കുന്നതാണ് അവരുടെ സംഘടനയുടെ പേരിൽ നടക്കുന്ന ജ്ഞാനസഭ. വിജ്ഞാനത്തിലേക്കും ജ്ഞാനത്തിലേക്കും നടന്ന് വിമോചിപ്പിക്കപ്പെട്ട കേരള സമൂഹത്തെ ബ്രാഹ്മണ്യാധികാരത്തിന്‍റെ നുകത്തിലാക്കുകയെന്ന ഹീനലക്ഷ്യം അതിനു പിറകിലുണ്ടെന്നത് കാണാതിരിക്കുന്നത് ചരിത്രനിഷേധമാണ്.
രാജ്യം സ്വാതന്ത്ര്യാനന്തരം ആർജ്ജിച്ചു വരുന്ന സകല ഉന്നതവിദ്യാഭ്യാസ നേട്ടങ്ങളെയും ചവറ്റുകുട്ടയിലെറിയുകയെന്ന പ്രാകൃതപദ്ധതികളിലാണ് ബി.ജെ.പി ഭരണത്തിൻ കീഴിൽ ആർ.എസ്.എസ്. മനുവാദത്തിൽ ഊന്നിയ മതരാഷ്ട്രനിർമിതിയാണ് അവരുടെ ലക്ഷ്യം. അതിനു വേണ്ട ആശയ പരിസരം സൃഷ്ടിക്കാനാണ് സർവകലാശാലകളെയും ബൗദ്ധിക കേന്ദ്രങ്ങളെയുംകൈപ്പിടിയിലാക്കാൻ ശ്രമിക്കുന്നത്. അതിനു തുടർച്ചയായാണ് കേരളത്തിന്‍റെ വിശ്വാംഗീകാരമുള്ള അക്കാദമികാന്തരീക്ഷത്തെ അന്ധകാരയുഗത്തിലേക്ക് നയിക്കുകയെന്ന രഹസ്യ അജണ്ടയോടെ ആർ.എസ്.എസ് അനുകൂലികളുടെ സമ്മേളനം.
ആ ഗൂഢലക്ഷ്യത്തിന്‍റെ പ്രാപ്തിക്കായി സർവകലാശാലാ വൈസ് ചാൻസലർമാരുടെ ആധികാരികതയെ കൂടി കാവി പൂശി നശിപ്പിക്കാനാണ് ഇവർ പദ്ധതിയിട്ടതെന്നാണ് തെളിഞ്ഞിരിക്കുന്നത്. കേരളത്തിന്‍റെ ചരിത്രത്തെയും ഭാവിയെയും ഇല്ലായ്മ ചെയ്യാനുള്ള വിജ്ഞാനവിരോധ നീക്കമാണിത്. ജ്ഞാനോല്പാദനത്തിനും വിജ്ഞാന വളർച്ചക്കും നേതൃത്വം വഹിക്കേണ്ട വൈസ് ചാൻസലർമാരിൽ ചിലരുടെയെങ്കിലും തലകൾ ജ്ഞാനവിരോധത്തിന്‍റെ തൊഴുത്താക്കി മാറ്റിയെന്നത് ആർഎസ്എസിന് അഭിമാനകരമായിരിക്കാമെങ്കിലും കേരളത്തിന് ലജ്ജാകരമാണ്. സർവമതസ്ഥരുമുൾപ്പെട്ട വിദ്യാകേന്ദ്രങ്ങളെ ഹിന്ദുത്വരാഷ്ട്ര നിർമിതിക്ക് അണിയറകളാക്കാൻ കൂട്ടുനിൽക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.
അക്കാദമിക സ്വാതന്ത്ര്യത്തെയും സ്വതന്ത്രചിന്തയെയും കാവിത്തൊഴുത്തിൽ കൊണ്ടു കെട്ടാൻ കൂട്ടുനിന്നതിന് ഈ വൈസ് ചാൻസലർമാർ അക്കാദമിക സമൂഹത്തിനു മുമ്പിൽ ഭാവികാലമാകെ തലകുമ്പിട്ടു നിൽക്കേണ്ടിവരും. കേരളത്തിൽ അജ്ഞാനത്തിന്‍റെ പ്രാകൃതസേന കെട്ടിപ്പടുക്കാമെന്ന സംഘപരിവാരത്തിന്‍റെ ദുഷ്ചിന്തയെ യുവതലമുറയും അക്കാദമിക് സമൂഹവും തുറന്നുകാട്ടും. യഥാർത്ഥ ഗുരുവര്യന്മാർ നൽകിയ വിദ്യകൊണ്ട് പ്രബുദ്ധരായ കേരളജനത അജ്ഞാനതിമിരത്തെ അലങ്കാരമായി കരുതുന്ന സംഘപരിവാരത്തിന്‍റെ പദ്ധതികളെ ചവറ്റുകൊട്ടയിലെറിയും” -മന്ത്രി പറഞ്ഞു.
സംഘപരിവാർ സംഘടനയായ ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് ആണ് ‘ജ്ഞാനസഭ’ എന്ന പേരിൽ കൊച്ചിയിൽ ദേശീയ വിദ്യാഭ്യാസ സമ്മേളനം സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കോൺക്ലേവിൽ ആര്‍.എസ്.എസ് സർസംഘ ചാലക് മോഹൻ ഭാഗവത് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്നുണ്ട്. ഈ പരിപാടിയിലാണ് ഞായറാഴ്ച വിവിധ സെഷനുകളിലായി സംസ്ഥാനത്തെ സർവകലാശാലകളിലെ നാല് വൈസ് ചാൻസലർമാർ പങ്കെടുത്തത്.
അമൃത ആശുപത്രിയിലെ ഓഡിറ്റോറിയത്തിൽ നടന്ന മുഖാമുഖത്തിലും പൊതുസഭയിലുമായി കേരള സർവകലാശാല വി.സി മോഹൻ കുന്നുമ്മൽ, കാലിക്കറ്റ് സർവകലാശാല വി.സി പി. രവീന്ദ്രൻ, കണ്ണൂർ വിസി കെ.കെ. സാജു, കുഫോസ് വി.സി എ. ബിജുകുമാർ തുടങ്ങിയവർ പങ്കെടുത്തു. സംഭവം വിവാദമായതോടെ മോഹൻ ഭാഗവതിന്‍റെ പരിപാടിയിയിൽ താൻ പങ്കെടുത്തിരുന്നില്ല എന്ന വിശദീകരണ കുറിപ്പുമായി കുഫോസ് വി.സി എ.ബിജുകുമാർ രംഗത്തെത്തെത്തി. വിവാദത്തിൽനിന്നും തലയൂരാനായിരുന്നു കുഫോസ് വിസിയുടെ ശ്രമം.
ജ്ഞാന സഭയുടെ ഭാഗമായി നടന്ന പൊതുസഭയിൽ അധ്യക്ഷത വഹിച്ചത് കേരള ഗവർണർ ആർ.വി. അർലേക്കർ ആയിരുന്നു. താൻ അധ്യക്ഷനായ ആർ.എസ്.എസ് പരിപാടി ആയിട്ടു പോലും ഇത്തവണ ആർ.എസ്.എസിന്‍റെ ഭാരതാംബ ചിത്രം വെയ്ക്കാൻ ഗവർണറുടെ സമ്മർദമുണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. ഇന്ന് വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തോടെ പരിപാടി സമാപിക്കും.