ഓപറേഷൻ തൂഫാനിൽ താരമായി മിസ്റ്റി
text_fieldsഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പരിശോധനയിൽ ഏർപ്പെട്ടിരിക്കുന്ന മിസ്റ്റി
ആലുവ: ഓപറേഷൻ തൂഫാന്റെ ഭാഗമായി നടക്കുന്ന പരിശോധനയിൽ താരമായിമാറുകയാണ് മിസ്റ്റി എന്ന പൊലീസ് നായ്. റൂറൽ ജില്ല പൊലീസിലെ കെ 9 സ്ക്വാഡിലെ ലഹരി മരുന്നുകൾ മണം പിടിച്ച് കണ്ടുപിടിക്കുന്ന നർക്കോട്ടിക്ക് സ്നിഫർ ആണ് എട്ട് വയസുള്ള ലാബ്രഡോർ റിട്രീവ് വിഭാഗത്തിലെ അംഗമായ മിസ്റ്റി. മയക്കുമരുന്ന് കണ്ടുപിടിക്കാൻ വിദഗ്ധയാണ് മിസ്റ്റി. ഇതിനുള്ള പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്.
ഓപറേഷൻ തൂഫാന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പെരുമ്പാവൂർ പട്ടണത്തിലും, മറ്റ് സ്റ്റേഷൻ പരിധികളിലും നടന്ന മയക്കുമരുന്ന് വേട്ടയിൽ നിർണായക സ്വാധീനമായിരുന്നു. മികച്ച സേവനത്തിന് പല പ്രാവശ്യം ഗുഡ് സർവിസ് എൻട്രി ഉൾപ്പെടെ ബഹുമതി ലഭിച്ചിട്ടുണ്ട്. സീനിയർ സി.പി.ഒമാരായ കെ.ജെ. രാജീവ്, വി.എ. ശ്രീകുമാർ എന്നിവരാണ് ഹാൻറലർമാർ. മിസ്റ്റിയെ കൂടാതെ സ്ഫോടക വസ്തുക്കൾ മണം പിടിച്ചു കണ്ടുപിടിക്കുന്ന എക്സ്പ്ലൊസീവ് സ്നിഫർമാരായ ജാമി, ബെർട്ടി, അർജുൻ, ക്രൈം സീൻ ട്രാക്കർമാരായ മാർലി, ടിൽഡ എന്നിവരാണ് കെ9 സ്ക്വാഡിലുള്ളത്.


