പൂരനഗരി ഇളക്കിമറിച്ച് മോഹൻലാൽ
text_fieldsസംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ചടങ്ങിനെത്തിയ മോഹൻലാൽ ഐ.എം. വിജയനുമായി സംഭാഷണത്തിൽ
തൃശൂർ: 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപനവേദി സാക്ഷ്യം വഹിച്ചത് ആവേശത്തിന്റെ കൊടുമുടിക്കൊത്ത നിമിഷങ്ങൾക്ക്. തൃശൂർ തേക്കിൻകാട് മൈതാനത്ത് തിങ്ങിനിറഞ്ഞ പതിനായിരക്കണക്കിന് കുട്ടികളെയും ജനങ്ങളെയും സാക്ഷിയാക്കി മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ മുഖ്യാതിഥിയായെത്തിയതോടെ സമാപന സമ്മേളനം ക്ഷണം ‘ലാലോത്സവ’മായി.
കൈത്തറി വെള്ള ജുബ്ബയും കസവുമുണ്ടും ധരിച്ചാണ് താരം വേദിയിലെത്തിയത്. പ്രസംഗിക്കാൻ മൈക്കിന് മുന്നിലെത്തിയ താരത്തെ ‘ലാലേട്ടാ’ വിളികളോടെയാണ് വിദ്യാർഥികൾ വരവേറ്റത്. വിദ്യാർഥികളുടെ നിരന്തര അഭ്യർഥനയെയും ആവേശത്തെയും പരിഗണിച്ച് മോഹൻലാൽ തന്റെ മാസ്സ് സ്റ്റൈലിൽ മീശപിരിച്ചപ്പോൾ സദസ്സിൽ കരഘോഷം അലതല്ലി.
‘‘കുട്ടികൾക്ക് വേണ്ടി ഞാൻ കുറച്ച് മീശപിരിച്ചിട്ടുണ്ട്’’ എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തു. ഇതൊരു മത്സരമല്ല, മറിച്ച് കലയുടെ വലിയൊരു ഉത്സവമാണെന്ന് താരം ഓർമിപ്പിച്ചു. ചുവന്ന റോസാപ്പൂക്കളും നെറ്റിപ്പട്ടത്തിന്റെ മാതൃകയിലുള്ള ഉപഹാരവും നൽകിയാണ് സംഘാടകർ ലാലിനെ സ്വീകരിച്ചത്.


