കണ്ണൂർ സർവകലാശാലയിൽ ദേശവിരുദ്ധമായി ഒന്നുമില്ലെന്ന് ഉറപ്പുവരുത്താൻ നിരീക്ഷണ സമിതി; വിചിത്ര ഉത്തരവുമായി വൈസ് ചാൻസലർ
text_fieldsകണ്ണൂർ സർവകലാശാലയിലേക്ക് എസ്.എഫ്.ഐ പ്രവർത്തകൾ നടത്തിയ മാർച്ചിൽ പ്രവർത്തകർ അഡ്മിനിട്രേറ്റീവ് ഓഫിസിലേക്ക് തള്ളിക്കയറുന്നു
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നടക്കുന്ന വിവിധ പരിപാടികളിൽ ദേശവിരുദ്ധമായി ഒന്നുമില്ലെന്ന് ഉറപ്പുവരുത്താൻ പ്രത്യേക നിരീക്ഷണ സമിതി. വൈസ് ചാൻസലർ ഡോ. കെ.കെ. സാജുവിന്റെ നിർദേശപ്രകാരം രജിസ്ട്രാർ ഏഴംഗ സമിതി രൂപവത്കരിച്ചു ഉത്തരവിറക്കി. കേട്ടുകേൾവിയില്ലാത്ത ഉത്തരവിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ സർവകലാശാലയിലേക്ക് മാർച്ച് നടത്തി.
സർവകലാശാലയിലെ പരിപാടികൾക്ക് മൂക്കുകയറിടുന്നതാണ് ഉത്തരവെന്നാണ് ആരോപണം. കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിക്കുന്ന ചിലർ സർവകലാശാലയിലെ ചില പരിപാടികളിൽ അടുത്തിടെ പങ്കെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് സംഘ്പരിവാർ സംഘടനകൾ പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ചാൻസലറായ ഗവർണറുടെ നോമിനിയായ വൈസ് ചാൻസലറുടെ ഉത്തരവെന്നാണ് സൂചന.
സർവകലാശാല രജിസ്ട്രാർ, ഡെവലപ്മെന്റ് ഓഫിസർ പ്രഫ. വി.എ. വിൽസൺ, നീലേശ്വരം കാമ്പസിലെ മലയാളം പഠനവകുപ്പ് മേധാവി ഡോ. വി. റീജ, നീലേശ്വരം കാമ്പസിലെ ഹിന്ദി പഠനവകുപ്പ് മേധാവി ഡോ. കെ. പ്രീതി, മാങ്ങാട്ടുപറമ്പ് കാമ്പസിലെ ബിഹേവിയറൽ സയൻസ് മേധാവി ഡോ. ജോൺസൻ അലക്സ്, പയ്യന്നൂർ കാമ്പസിലെ ഫിസിക്സ് പഠനവകുപ്പ് മേധാവി ഡോ. എൻ.കെ. ദീപക്, പാലയാട് കാമ്പസിലെ ഇംഗ്ലീഷ് പഠനവകുപ്പ് മേധാവി ഡോ. കെ.കെ. കുഞ്ഞമ്മദ് എന്നിവരാണ് സമിതിയംഗങ്ങൾ. ഉത്തരവിറങ്ങിയയുടൻ നിയമം പ്രാബല്യത്തിൽ വന്നു.