മുനമ്പത്ത് ചെയ്തത് നിയമപരമായ നടപടി; മുഖ്യമന്ത്രിയുടേത് തെറ്റിദ്ധാരണ പരത്തുന്ന നിലപാട്- കെ.എസ്. ഹംസ
text_fieldsതിരുവനന്തപുരം: മുനമ്പം ഭൂമി വിഷയത്തിൽ വഖഫ് ബോർഡ് സ്വീകരിച്ചത് പൂർണമായും നിയമപരമായ നടപടിയാണെന്ന് വഖഫ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ. കേന്ദ്ര സർക്കാറിന്റെ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി മേയ് 17 ആയിരുന്നു. അതുകൊണ്ടാണ് 16ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. ഇത് കേവലം നിയമപരമായ ബാധ്യത മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുനമ്പത്തേത് രണ്ട് മതവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നമാണെന്ന മുഖ്യമന്ത്രിയുടെ പരാമർശം ശരിയല്ല. നിലവിൽ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു ഭൂമി പ്രശ്നം എങ്ങനെയാണ് രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തർക്കമായി മാറുകയെന്നും കെ.എസ്. ഹംസ ചോദിച്ചു. സംസ്ഥാനത്ത് സർക്കാർ മാറിയെങ്കിലും താൻ വഖഫ് ബോർഡ് ചെയർമാനായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണം മാറുന്നത് സ്വാഭാവികമായ നടപടി മാത്രമാണ്. മുനമ്പം വിഷയം 10 മിനിറ്റ് കൊണ്ട് അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് തികച്ചും വൈകാരികമായാണ്. ഇത് വർഷങ്ങളായി നിലനിൽക്കുന്ന പ്രശ്നമാണ്.
ഈ ഭൂമി വഖഫ് തന്നെയാണ്, മന്ത്രിസഭയിലുള്ള കെ.എം ഷാജി ഇത് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്. വഖഫ് ബോർഡ് ചെയർമാൻ പദവി രാഷ്ട്രീയ നിയമനമാണെന്ന (പൊളിറ്റിക്കൽ അപ്പോയിൻമെന്റ്) മുഖ്യമന്ത്രിയുടെ ആരോപണത്തിന്, മുഖ്യമന്ത്രിയുടേതും രാഷ്ട്രീയ നിയമനമല്ലേ എന്നായിരുന്നു ഹംസയുടെ മറുചോദ്യം.


