ഏതാനും തരികൾ ഉപയോഗിച്ചാൽതന്നെ മണിക്കൂറുകളോളം ലഹരി; ഹൈബ്രിഡ് കഞ്ചാവിന്റെ ഇടത്താവളമായി നെടുമ്പാശ്ശേരി
text_fieldsനെടുമ്പാശ്ശേരി: വിമാനത്താവളം ഹൈബ്രിഡ് കഞ്ചാവിന്റെ ഇടത്താവളമായി മാറുന്നു. ഈ വർഷം നിരവധി കേസുകൾ പിടികൂടിയെങ്കിലും കഞ്ചാവ് കൊടുത്തുവിടുന്നവരിലേക്കും ഏറ്റുവാങ്ങുന്നവരിലേക്കും അന്വേഷണം നീളുന്നില്ല. കഞ്ചാവ് കൊടുത്തുവിടുന്നവരും ഏറ്റുവാങ്ങുന്നവരും തമ്മിലാണ് പ്രധാന ഇടപാടുകൾ.
കൊടുത്തുവിടുന്നവർ കഞ്ചാവുമായി എത്തുന്നവരുടെ ചിത്രങ്ങൾ വിമാനമിറങ്ങുന്ന സമയമാകുമ്പോഴേക്കും ഏറ്റുവാങ്ങാനെത്തുന്നവർക്ക് വാർട്ട്സ്ആപ്പിലൂടെ കൈമാറും. ഒപ്പം കോഡ് ഭാഷയുമുണ്ടാകും. ഈ ഭാഷ പറഞ്ഞാണ് കഞ്ചാവ് ഏറ്റുവാങ്ങുക. അതുകൊണ്ടുതന്നെ കഞ്ചാവ് ഏറ്റുവാങ്ങുന്നവരെ പിടികൂടാൻ കഴിഞ്ഞാൽ മാത്രമേ കൊടുത്തുവിടുന്നവരെക്കുറിച്ച് വ്യക്തത വരൂ.
ബാങ്കോക്കിൽ തങ്ങുന്ന ചില മലയാളികളാണ് കഞ്ചാവ് മാഫിയയെ നിയന്ത്രിക്കുന്നത്. ബാങ്കോക്കിൽ ഉൽപാദിപ്പിക്കുന്ന കഞ്ചാവിൽ രാസപദാർഥങ്ങൾ കലർത്തിയാണ് വിപണനത്തിൽ എത്തിക്കുന്നത്. ഏതാനും തരികൾ ഉപയോഗിച്ചാൽതന്നെ മണിക്കൂറുകളോളം ലഹരി നീണ്ടുനിൽക്കുമെന്നതാണ് പ്രത്യേകത. ഇത് കേരളത്തിലെത്തിച്ച് ഇവിടത്തെ കഞ്ചാവുമായി കൂട്ടിക്കലർത്തി പ്രധാനമായും കുവൈത്തിലേക്കാണ് കടത്തുന്നത്. പിടിയിലായവർക്ക് ടിക്കറ്റിന് പുറമെ ഒരു ലക്ഷം രൂപ വീതമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്.
നാലര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതികൾ പിടിയിൽ
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നാലര കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഉത്തരേന്ത്യക്കാരായ രണ്ട് യുവതികൾ അറസ്റ്റിൽ. ബാങ്കോക്കിൽനിന്ന് തായ് എയർലൈൻസിൽ വന്ന രാജസ്ഥാനിലെ ജയ്പുർ സ്വദേശിനി മാൻവി ചൗധരി, ഡൽഹി സ്വദേശിനി ചിബറ്റ് സ്വാന്തി എന്നിവരാണ് അറസ്റ്റിലായത്. മാൻവി മോഡൽ ഗേളും ചിബറ്റ് മേക്കപ് ആർട്ടിസ്റ്റുമാണ്. ഇരുവരും ഏഴര കിലോ വീതം കഞ്ചാവാണ് കൈവശം വെച്ചിരുന്നത്. ഇവർ കഞ്ചാവുമായി എത്തുമെന്ന രഹസ്യവിവരം കസ്റ്റംസിന് ലഭിച്ചിരുന്നു. സ്ക്രീനിങ്ങിൽ പെട്ടെന്ന് തിരിച്ചറിയാനാവാത്ത വിധത്തിൽ വിദഗ്ധമായി പായ്ക്കുചെയ്ത് മേക്കപ് സാധന ങ്ങൾക്കൊപ്പമാണ് ഒളിപ്പിച്ചുവെച്ചിരുന്നത്. നെടുമ്പാേശ്ശരിയിൽ വിമാനമിറങ്ങുമ്പോൾ ഒരാൾ വന്ന് കൈപ്പറ്റിക്കൊള്ളുമെന്ന് കൊടുത്തുവിട്ടവർ ഇവരെ അറിയിക്കുകയായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം ഇരുവരെയും അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേന്ദ്ര നാർകോട്ടിക് കൺട്രോൾ ബ്യൂറോ കഞ്ചാവ് കടത്തിനെക്കുറിച്ച് അന്വേഷിക്കും.
ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ ജയ്പുർ സ്വദേശിനി മാൻവി ചൗധരി, ഡൽഹി സ്വദേശിനി ചിബറ്റ് സ്വാന്തി