നെഹ്റു ട്രോഫി വള്ളംകളി: കരകളാകെ ഓളങ്ങളിലേക്ക്, നെഞ്ചേറ്റി യുവത
text_fieldsകുട്ടനാട്: പാരമ്പര്യവും ആചാര പെരുമയും കാത്തു സൂക്ഷിക്കുമ്പോഴും നെഹ്റു ട്രോഫി വള്ളംകളി യുവതയുടെയും ആവേശമാണ്. കുട്ടനാടൻ കരകളാകെ വള്ളംകളിയുടെ ആരവത്തിലമർന്നു തുടങ്ങി. ബോട്ട് ക്ലബുകൾ തീവ്ര പരിശീലനം ആരംഭിച്ച് കഴിഞ്ഞിട്ട് ദിവസങ്ങളായി. ടീമുകളുടെ പരിശീലനം പരമ്പരാഗത ആചാരമെന്ന രീതിയിലാണ് ഇതുവരെ നടന്നിരുന്നത്. ഇപ്പോൾ കായിക മത്സരമെന്ന നിലയിലായിട്ടുണ്ട്. ഇത് കായൽപൂരത്തിെൻറ ആവേശം കൂട്ടുന്നു.
നവമാധ്യമ പ്രചാരണങ്ങളും സജീവമായതോടെ നാട്ടുംപുറത്തെ യുവത വള്ളംകളിയോട് കൂടുതലടുക്കുന്നുണ്ട്. തലവടിയിൽ നാട്ടുകാർ തന്നെ ഇത്തവണ ചുണ്ടനിറക്കിയത് ഇതിന് ഉദാഹരണമാണ്. നാടിെൻറ കരുത്ത് ചുണ്ടനിലൂടെ അറിയിക്കുകയാണ് ലക്ഷ്യം.ഇടക്ക് വള്ളംകളിയോട് മുഖംതിരിച്ച യുവതലമുറ ഈ വർഷം മുതൽ തുഴത്താളത്തിലാകുന്നത് വലിയ പ്രത്യേകതയാണ്. ജലമേളയിൽ മാറ്റുരയ്ക്കുന്ന പതിനാലോളം ചുണ്ടൻ വള്ളങ്ങളും നാൽപ്പത്തി മൂന്നോളം ചെറുവള്ളങ്ങളും ചിട്ടയായ പരിശീലനമാരംഭിച്ചു.
ഓരോ കരക്കാർക്കും അവരവരുടെ വള്ളത്തെക്കുറിച്ച് പറയാൻ നൂറ് നാവാണ്. ചിട്ടയായ പരിശീലനത്തിൽ പിഴവ് വരുത്തുന്നവരെ മാറ്റി നിർത്തിയാകും ഫൈനൽ തുഴച്ചിൽ ടീമിനെ നിശ്ചയിക്കുക. പതിവ് രീതിയിൽ വള്ളംകളി ആഗസ്റ്റ് രണ്ടാം ശനി തന്നെ തുടങ്ങുന്നതും അനുകൂല കാലാവസ്ഥയുമൊക്കെ ഇത്തവണത്തെ പോരിന് വീര്യം കൂട്ടുന്നു.